അട്ടപ്പാടിയിൽ ആദിവാസി ഭൂമി കൈയ്യേറ്റത്തിന് ഒത്താശ ചെയ്ത് അധികൃതർ. കയ്യേറ്റം എതിർക്കുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ഭൂമാഫിയ. നീതി നടപ്പാക്കേണ്ട പൊലീസും കയ്യേറ്റക്കാർക്കൊപ്പമെന്ന് ആദിവാസികൾ പറയുന്നു.
പൊലീസിന്റെ സഹായത്തോടെയാണ് ആദിവാസി ഭൂമിയിൽ കയ്യേറ്റം. അളക്കാൻ വില്ലേജ് ഓഫീസറും കൂടെയുണ്ടാകും. വ്യാജരേഖയുടെ മറവിൽ നിർബാധം കയ്യേറ്റം നടക്കുകയാണ്. കഴിഞ്ഞ മാസം കയ്യേറ്റം നടന്ന മരപ്പാലം ഊരിലെ നഞ്ചി, കാളിയമ്മ, വെള്ളിങ്കിരി, പഴനി സ്വാമി എന്നിവർക്ക് പറയാനുള്ളത് കയ്യേറ്റ മാഫിയയുടെ ക്രൂരതകളെക്കുറിച്ചാണ്.
കോട്ടത്തറ വില്ലേജിലെ സർവേ 523/2 നമ്പരിൽപ്പെട്ട, ബധിരന്റെയും നഞ്ചന്റെയും ഭൂമി കൈയേറിയവർ, മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ ജൂലൈ 14ന് കേസ് ഫയൽ ചെയ്ത് താത്കാലിക ഇൻജക്ഷൻ ഉത്തരവ് വാങ്ങിയിരുന്നു. ജൂലൈ 23 ന് കയ്യേറ്റക്കാർ ബുൾഡോസറുമായി ഭൂമിയിൽ അതിക്രമിച്ചു കയറി പണി തുടങ്ങി. ആദിവാസികൾ പണി തടഞ്ഞതോടെ ഷോളയൂർ പൊലീസ് സ്ഥലത്തെത്തി താക്കീത് ചെയ്തു. മണ്ണുമാന്തി യത്രം കൊണ്ടുവന്ന് കുടിലും പൊളിച്ചിരുന്നു.
വ്യാജ ആധാരമുണ്ടാക്കി, ആദിവാസിയെ ഭീഷണിപ്പെടുത്തി ഭൂമി കയ്യേറുന്നതിനെതിരെ ഒരു നടപടിയുമുണ്ടാകുന്നില്ല എന്നതാണ് വാസ്തവം.
ബലം പ്രയോഗിച്ച് കയ്യേറിയ ആദിവാസി ഭൂമി വീണ്ടെടുത്ത് തരാൻ സർക്കാർ ഇടപെടണമെന്നാണ് അട്ടപ്പാടി നിവാസികളുടെ ആവശ്യം.