ഏലത്തോട്ടങ്ങളിൽ നാശം വിതയ്ക്കുന്ന വാനര പടകളെ തുരത്താൻ തോട്ടത്തിന് കാവൽ നിൽക്കുന്നത് ചൈനീസ് പാമ്പുകൾ. ഇടുക്കി ഉടുമ്പൻചോലയിൽ സ്വകാര്യ തോട്ടത്തിലെ ജീവനക്കാരനായ ബിജുവാണ് കുരങ്ങിനെ തുരത്താൻ പാമ്പുകളെ കൂട്ടുപിടിച്ചത്.
ഒരുപറ്റം പാമ്പുകളെ വാലിൽ തൂക്കി പിടിച്ചുകൊണ്ട് പോകുന്ന ബിജു പ്രദേശത്തെ സ്ഥിരം കാഴ്ചയാണ്. പാമ്പുകളുമായി ബിജു നടന്നുവരുന്ന വഴിയരുകിൽ നിൽക്കുന്നവർ പോലും ഭയത്തോടെ അകന്ന് മാറും. എന്നാൽ ഈ പാമ്പുകൾ കടിക്കില്ല. കുറഞ്ഞ വിലയിൽ വിപണിയിൽ ലഭിക്കുന്ന ചൈനീസ് റബ്ബർ പാമ്പുകളാണിവ. ബിജു നോക്കിനടത്തുന്ന ഉടുമ്പൻചോലയിലെ ഏലത്തോട്ടത്തിൽ കൂട്ടത്തോടെ എത്തുന്ന വാനരപ്പട വ്യാപാകമായി കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ ഇവയെ തുരത്താൻ വഴിയന്വേഷിച്ച് നടക്കുമ്പോളാണ് തോട്ടത്തിൽ ചത്ത് കിടന്ന പാമ്പിനെ കണ്ട് വാനരന്മാർ ഓടുന്നത് ബിജു കണ്ടത്.
പിന്നീടാണ് പരീക്ഷണത്തിനായി ഒർജ്ജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് റബ്ബർ പാമ്പ് വാങ്ങി കുരങ്ങ് വരുന്ന വഴിയിൽ കെട്ടിവച്ചത്. ഇത് വിജയിച്ചതോടെ കൂടുതൽ പാമ്പുകളെ വാങ്ങി തോട്ടത്തിൽ സ്ഥാപിച്ചു. ഇന്ന് ഇരുനൂറോളം ചൈനീസ് പാമ്പുകളാണ് മരത്തിലും ഏലച്ചെടികളിലുമായി തോട്ടത്തിന് കാവൽ നിൽക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഒരു വാനരൻപോലും ഈ തോട്ടത്തിൽ കടന്നിട്ടില്ല.
ചൂണ്ട നൂല് ഉപയോഗിച്ച് മരത്തിലും ഏലച്ചെടടികളിലും പാമ്പുകളെ സ്ഥാപിക്കും. ചെറിയ കാറ്റിൽ പോലും ഇവ ചലക്കുന്നതിനാൽ ആദ്യം കാണുന്ന ആരും ഒന്ന് ഭയക്കും. തോട്ടത്തിൽ ജോലിക്കെത്തിയ അന്യ സംസ്ഥാന തൊഴിലാളികൾ റബ്ബർ പാമ്പിനെ അടിച്ച് വീഴ്ത്തിയ സംഭവും ഉണ്ടായിട്ടുണ്ട്. വാനര ശല്യത്തിൽ പൊറുതിമുട്ടിയ മറ്റ് തോട്ടം ഉടമകളും ബിജുവിന്റെ വഴി തന്നെ തെരഞ്ഞെടുത്തിരിക്കുകയാണ്. ഇതോടെ ബിജു സോഷ്യൽ മീഡിയയിലും താരമായി മാറിയിരിക്കുകയാണ്.