അടിമാലി: ഉടുമ്പിനെ കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. വാളറ കെയ്യിക്കൽ കെ.എം. ബാബു (50), വാളറ തെപ്പെറമ്പിൽ ടി.കെ. മനോഹരൻ, മകൻ മജേഷ് (20), വാളറ അഞ്ചാം മൈൽ സെറ്റിൽ മെന്റിലെ പൊന്നപ്പൻ( 52) എന്നിവരെയാണ് നേര്യമംഗലം റെയ്ഞ്ച് ഓഫിസർ സുനിൽ ലാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ജനുവരി 26ന് മൂന്ന് കലുങ്ക് ഭാഗത്ത് നിന്നാണ് ആറ് കിലോയിലധികം തൂക്കം വരുന്ന കൂറ്റന്‍ ഉടുമ്പിനെ ഇവര്‍ വേട്ടയാടി പിടിച്ചത്. പിന്നീട് നാല് പേരും ഇറച്ചി വീതം വെച്ച് കറി വെച്ച് കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വാളറ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സിജി മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ആയുധങ്ങളും കറി വെക്കാന്‍ ഉപയോഗിച്ച പാത്രങ്ങളും ബാക്കി വന്ന ഇറച്ചിയും പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.