എട്ട് വയസുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ മധ്യവയസ്കന് 40 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. തൃശ്ശൂർ വലപ്പാട് കഴിമ്പ്രം സ്വദേശി സന്തോഷിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്.
2019 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടി കഴിഞ്ഞിരുന്ന വാടകവീട്ടിൽ അതിക്രമിച്ച് കയറിയ സന്തോഷ് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. കുട്ടിയുടെ മനോനിലയിലുണ്ടായ മാറ്റത്തെ തുടർന്ന് വീട്ടുകാർ വിവരം ആരാഞ്ഞതോടെയാണ് സംഭവം പുറത്തുവന്നത്.
തുടർന്ന് ബന്ധുക്കൾ വലപ്പാട് പൊലീസിൽ പരാതി നൽകി. വലപ്പാട് ഇൻസ്പെക്ടർ ആയിരുന്ന കെ. സുമേഷ് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ് ബിനോയിയും പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വ. അമൃതയും ഹാജരായി. 18 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്ത ശേഷമാണ് ശിക്ഷ പ്രഖ്യാപിച്ചത്.
40 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. വലപ്പാട് എസ്ഐ കെ.സി രതീഷ് രജിസ്റ്റർ ചെയ്ത കേസ്, വലപ്പാട് സബ് ഇൻസ്പെക്ടർ വി.പി അരിസ്റ്റോട്ടിൽ തുടരന്വേഷണം നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.