വിദ്യാർത്ഥിനികൾക്കും ജോലി ചെയ്യുന്ന സ്ത്രീകൾക്കും ആർത്തവ അവധി അനുവദിക്കുന്നതിന് ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. നയപരമായ പ്രശ്നമാണെന്നും വിഷയതിൽ തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ ഹർജിക്കാരനോട് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തെ സമീപിക്കാനും കോടി നിർദ്ദേശം നൽകി.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തീർപ്പാക്കിയത്. ഇതൊരു നയപരമായ കാര്യമാണ്, അതിനാൽ കോടതി ഇത് കൈകാര്യം ചെയ്യുന്നില്ല. ഹർജിക്കാരൻ കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തെ സമീപിക്കുന്നത് ഉചിതമായിരിക്കുമെന്നും ജസ്റ്റിസുമാരായ പി.എസ് നരസിംഹ, ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
സ്ത്രീ ജീവനക്കാർക്ക് എല്ലാ മാസവും ആർത്തവ ലീവ് അനുവദിക്കാൻ തൊഴിലുടമകൾ നിർബന്ധിതരായാൽ അത് സ്ത്രീകളെ ജോലിക്കെടുക്കുന്നതിനുള്ള വിമുഖതയ്ക്കു കാരണമായേക്കാമെന്നും വാദം കേൾക്കുന്നതിനിടയിൽ ബെഞ്ച് നിരീക്ഷിച്ചു. 1961ലെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിലെ സെക്ഷൻ 14 പാലിക്കാൻ കേന്ദ്രത്തിനും എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്നു ഡൽഹി സ്വദേശിയായ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.