ജമ്മു കശ്മീര്‍: കാശ്മീർ നർവാളിലെ ഇരട്ട സ്ഫോടനത്തില്‍ ലഷ്കർ ത്വയ്യിബ ഭീകരൻ അറസ്റ്റിൽ. റിയാസി സ്വദേശി ആരിഫാണ് അറസ്റ്റിലായത്. പെർഫ്യൂം ബോട്ടിലിനുള്ളിൽ നിറച്ച ഐ.ഇ.ഡി ഇയാളുടെ കൈയ്യിൽ നിന്നും കണ്ടെത്തി. ഇന്നാണ് ഇയാളെ ജമ്മുകശ്മീർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജനുവരി 21 നാണ് നർവാളിൽ ഇരട്ട സ്ഫോടനമുണ്ടായത്. ഒമ്പത് ആളുകൾക്ക് സ്ഫോടനത്തിൽ പരിക്കേറ്റിരുന്നു.
നർവാൾ ഇരട്ട സ്ഫോടനം; ഉപയോഗിച്ചത് പെർഫ്യൂം ബോംബ്, ലഷ്കർ ഭീകരൻ പിടിയിൽ
ആരെങ്കിലും സ്പർശിക്കുകയോ അമർത്തുകയോ ചെയ്താൽ ഉടൻ പൊട്ടിത്തെറിക്കുന്ന തരത്തിലുള്ള പെർഫ്യൂം ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് ജമ്മു കശ്മീർ പൊലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ് പറഞ്ഞു. ജമ്മു കശ്മീരിൽ ഇത്തരമൊരു ബോംബ് കണ്ടെത്തുന്നത് ഇതാദ്യമാണെന്നും പൊലീസ് മേധാവി കൂട്ടിച്ചേർത്തു.റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി വലിയ സുരക്ഷയൊരുക്കിയതിന് പിന്നാലെയാണ് സ്ഫോടനമുണ്ടായത് എന്നത്കൊണ്ട് തന്നെ വലിയതോതിൽ ശ്രദ്ധേയമാവുകയും വിമർശനവിധേയമാവുകയും ചെയ്തിരുന്നു. സംഭവം നടന്ന് 11 ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ പിടിച്ചത്.
‘ജനുവരി 20ന് ഇയാൾ രണ്ട് ഐഇഡി ബോംബുകൾ സ്ഥാപിച്ചതായി ദിൽബാഗ് സിംഗ് പറഞ്ഞു. ജനുവരി 21ന് 20 മിനിറ്റ് ഇടവിട്ടാണ് ഇവ പൊട്ടിത്തെറിച്ചത്. വൻ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് ഈ ഐഇഡികൾ സ്ഥാപിച്ചത്. റിയാസിയിലെ താമസക്കാരനും സർക്കാർ അധ്യാപകനാണ് ആരിഫ്. കഴിഞ്ഞ 3 വർഷമായി ലഷ്കർ ഇ തൊയ്ബയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നു. ഭീകരൻ ആരിഫിൽ നിന്ന് പെർഫ്യൂം ബോംബ് കണ്ടെടുത്തു’ – അദ്ദേഹം പറഞ്ഞു.