പുതുക്കാട്: തൃശ്ശൂരിൽ ചൂതാട്ട സംഘത്തിൽ നിന്നും പൊലീസെന്ന വ്യാജേന പത്ത് ലക്ഷത്തോളം രൂപ തട്ടിയ സംഘത്തെ പിടികൂടി.
പൂങ്കുന്നത്ത് വാടകയ്ക്കു താമസിക്കുന്ന പൊന്നാനി പേരൂർ സ്വദേശി കണ്ടശാംകടവ് വീട്ടിൽ പ്രദീപ്, ചെറുതുരുത്തി ആറ്റൂർ ഓട്ടുപുരയ്ക്കൽ വീട്ടിൽ സുബൈർ, കല്ലൂർ ആലേങ്ങാട് സ്വദേശി കണിയാംപറമ്പിൽ സനീഷ് നാരായണൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഏഴാം തീയതി പുതുക്കാട് ആലങ്ങാട്ട് വച്ചാണ് ചൂതാട്ടം കഴിഞ്ഞ് വരികയായിരുന്ന സംഘത്തിന്റെ വാഹനം കാറിലെത്തിയ സംഘം തടഞ്ഞു നിർത്തി പണം തട്ടിയത്.
പണം കൈക്കലാക്കിയ ശേഷം സ്റ്റേഷനിലേക്ക് വരാൻ നിർദ്ദേശിച്ച സംഘം കാറുമായി കടന്നുകളയുകയായിരുന്നു. പൊലീസുകാരെന്ന് പറഞ്ഞെത്തിയവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ചൂതാട്ടുസംഘം പുതുക്കാട് പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്ത് ചോദിച്ചപ്പോഴാണ് തട്ടിപ്പു സംഘമാണ് പണവുമായി പോയതെന്ന് മനസിലായത്. വിവരമറിഞ്ഞതോടെ പൊലീസ് പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി. പ്രതികളെ ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസമാണ് പിടിയിലായത്.
കേസിലെ പ്രതികൾ എല്ലാവരും ബസ് ഡ്രൈവർമാരാണെന്ന് പൊലീസ് പറഞ്ഞു. ഈ മാസം 7ന് രാത്രിയായിരുന്നു സംഭവം. കാറിലെത്തിയ മൂന്ന് അംഗ സംഘം ചീട്ടുകളി കഴിഞ്ഞു വരികയായിരുന്ന സംഘത്തിന്റെ ഓട്ടോറിക്ഷ തടയുകയും പൊലീസാണെന്നു പറഞ്ഞ് പണം കൈക്കലാക്കുകയുമായിരുന്നു. അന്വേഷണത്തില്‍ തട്ടിപ്പുകാർ ഉപയോഗിച്ച കാറിന്റെ നമ്പർ വ്യാജമാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന്, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണു പ്രതികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. തൃശൂരിലെത്തിയ സംഘം തട്ടിയെടുത്ത തുക മൂന്നായി വീതം വെച്ച ശേഷം മൊബൈൽ ഫോണുകൾ ഉപേക്ഷിച്ച് ഊട്ടിയിലേക്കു കടന്നു. പുഴയ്ക്കൽ ഭാഗത്ത് വെച്ച് ഇവരുടെ ഫോണുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ഊട്ടിയില്‍ നിന്നും തിരികെ നാട്ടിലെത്തി ഗോവയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പൊലീസ് പൊക്കുന്നത്. അന്വേഷണ സംഘം പ്രതികളായ പ്രദീപിനെയും സുബൈറിനെയും ചെറുതുരുത്തിയിൽവച്ചാണ് പിടികൂടിയത്. പിന്നീട് സനീഷിനെയും കസ്റ്റഡിയിലെടുത്തു. പ്രതികളെ തെളിവെടുപ്പിനു ശേഷം ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി. പ്രത്യേകാന്വേഷണ സംഘത്തിൽ എസ്എച്ച്ഒ യു.എച്ച്. സുനിൽദാസ്, എസ്ഐ സൂരജ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, പുതുക്കാട് എഎസ്ഐ ശ്രീനിവാസൻ, സീനിയർ സിപിഒ ശ്രീജിത്ത്, സ്പെഷൽ ബ്രാഞ്ച് എഎസ്ഐ വിശ്വനാഥൻ എന്നിവരും ഉണ്ടായിരുന്നു.