പാലക്കാട്: തച്ചമ്പാറ മുള്ളത്ത്പാറയിൽ തോക്ക് ചൂണ്ടി വീട്ടമ്മയുടെ മാലമോഷ്ടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. പാലക്കാട് സ്വദേശി ജാഫർ അലിയാണ് തോക്ക് ചൂണ്ടി മാല പൊട്ടിക്കാൻ ശ്രമിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. വീട്ടിനുള്ളിൽ കയറിയ പ്രതി കത്തിയും എയര്‍ ഗണ്ണും കാണിച്ച് മാല ആവശ്യപ്പെടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. വീട്ടമ്മ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിയെത്തി മോഷ്ടാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കല്ലടിക്കോട് പൊലീസ് ജാഫർ അലിയെ അറസ്റ്റ് ചെയ്തു. ഇയാൾ നേരെത്തെയും മോഷണ കേസിൽ ഇയാൾ അറസ്റ്റിലായിട്ടുണ്ട്. തോക്ക്, കത്തി, ഇരുമ്പ് വടി എന്നിവയാണ് ജാഫറലിയിൽ നിന്നും പിടികൂടിയത്.
അതേസമയം, പെരിന്തൽമണ്ണ നഗരത്തിലെ വിവിധ കടകളില്‍ മോഷണം തുടര്‍ക്കഥയാകുന്നു. മുഖം മറയ്ക്കുന്ന തൊപ്പി ധരിച്ചെത്തുന്ന മോഷ്ടാവാണ് രണ്ടര മാസത്തിനിടെ എട്ട് കടകളില്‍ മോഷണം നടത്തിയത്. തുണിക്കടയിലെത്തിയ മോഷ്ടാവ് പണം കിട്ടാതായതോടെ വിലകൂടിയ ചുരിദാറുകളെടുത്താണ് മടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മോഷണത്തിന്റെ സിസി ടിവി ദൃശ്യങ്ങളാണിത്.
മുഖം മറച്ചും കയ്യുറ ധരിച്ചുമാണ് മോഷ്ടാവ് എത്തിയത്. കഴിഞ്ഞ 2 മാസത്തിനിടെ പെരിന്തൽമണ്ണയിലെ നിരവധി വ്യപാര സ്ഥാപനങ്ങളില്‍ ഇതേ രീതിയിൽ മോഷണം നടന്നു. പെരിന്തല്‍മണ്ണ-മാനത്തുമംഗലം ബൈപ്പാസ് റോഡിലെ വസ്ത്രശാലയിലും സമീപത്തെ ഹോട്ടലിലും മോഷണം നടന്നതാണ് അവസാന സംഭവം.
വസ്ത്രശാലയില്‍ നിന്ന് നിന്ന് വിലയേറിയ അഞ്ചു ചുരിദാറുകളാണ് കള്ളൻ കൊണ്ടുപോയത്. പണം തിരഞ്ഞെങ്കിലും കിട്ടാതെ വന്നതോടെയാണ് വിലകൂടിയ ചുരിദാറുകള്‍ ഇരിക്കുന്ന ഭാഗത്ത് മോഷ്ടാവ് എത്തിയത്. കൈയിലെ ടോര്‍ച്ച് തെളിയിച്ച് വിലയും ഭംഗിയും നോക്കി എടുക്കുന്നതായാണ് സി സി ടി വി. ദൃശ്യങ്ങളിലുള്ളത്. ഉടമയുടെ പരാതിയില്‍ പോലീസും വിരലടയാള വിദഗ്ധരുമെത്തി തെളിവുകള്‍ ശേഖരിച്ചു.