ബംഗ്ലാദേശിൽ നിന്നും ആളുകൾ അസമിലേക്ക് വരികയാണെന്നും അവരവിടെ മദ്രസകൾ നിർമ്മിക്കുകയാണെന്നും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ. മദ്രസകൾ ആവശ്യമില്ലെന്നും 600 മദ്രസകൾ താൻ പൂട്ടിയെന്നും ഹിമന്ദ ബിശ്വ ശർമ്മ പറഞ്ഞു.കർണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബെൽഗാവിയിലെ ശിവജി മഹാരാജ് ഗാർഡനിൽ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ബംഗ്ലാദേശിൽ നിന്നും ആളുകൾ നമ്മുടെ നാഗരികതയേയും സംസ്കാരത്തേയും തകർക്കുന്നു. നമുക്ക് മദ്രസകളല്ല ആവശ്യം, നമുക്ക് സ്കൂളുകളും കോളജുകളും യൂണിവേഴ്സിറ്റികളുമാണ് ആവശ്യം. അതിനാൽ തന്നെ 600 മദ്രസകളുടെ പ്രവർത്തനം താൻ നിർത്തിവെപ്പിച്ചു. ബാക്കിയുള്ളതെല്ലാം പൂട്ടുകയും ചെയ്യുമെന്ന് ഹിമന്ദ ബിശ്വ ശർമ്മ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ഒരു കാലത്ത് ഡൽഹി ഭരണാധികാരി ക്ഷേത്രങ്ങൾ പൊളിക്കുന്നതിനെ കുറിച്ചായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് പ്രധാനമന്ത്രി മോദിയുടെ ഭരണത്തിൽ പറയുന്നത് ക്ഷേത്രങ്ങൾ പണിയുന്നതിനെ കുറിച്ചാണ്. ഇതാണ് പുതിയ ഇന്ത്യ. ഈ പുതിയ ഇന്ത്യയെ ദുർബലപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കോൺഗ്രസ് ഇന്ന് പുതിയ മുഗളന്മാരെ പ്രതിനിധീകരിക്കുന്നുവെന്നും ഹിമന്ദ ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു.