തൃശൂർ ചേര്‍പ്പ് സ്വദേശി ബസ് ഡ്രൈവര്‍ സഹറിനെ (32)സദാചാര ഗുണ്ടകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. ചേര്‍പ്പ് മേഖലയില്‍ അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ വരെ പൊലീസ് റെയ്ഡ് നടത്തി. പ്രതികള്‍ തങ്ങാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ബന്ധുവീടുകളിലുമെല്ലാം പരിശോധന നടന്നെങ്കിലും ആരെയും കണ്ടെത്തിയില്ല.
എട്ടു പേരാണ് സഹറിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പ്രവാസിയുടെ ഭാര്യയെ കാണാനായി കഴിഞ്ഞ മാസം പതിനെട്ടിന് അര്‍ധരാത്രി ഇവരുടെ വീട്ടിലേക്ക് വന്ന സഹറിനെ പ്രതികള്‍ ഒളിച്ചിരുന്ന് പിടികൂടി വീട്ടില്‍ നിന്ന് ബലമായി പിടിച്ചിറക്കി തിരുവാണിക്കാവ് ഭാഗത്ത് വച്ച് മര്‍ദ്ദിച്ചവശനാക്കുകയായിരുന്നു. കടുത്ത മര്‍ദ്ദനത്തില്‍ സഹറിന്റെ വൃക്കകള്‍ തകരാറിലായി. വാരിയെല്ലിന് ഗുരുതരമായി ക്ഷതമേറ്റു.
ആരോഗ്യ നില വഷളായ സഹറിനെ തൃശൂരിലെ ജൂബിലി മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. അക്രമത്തിന്റെ സസിടിവി ദൃശ്യങ്ങളടക്കം ലഭിച്ചിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസ് തുടക്കത്തില്‍ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. ഇത് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായകമായി എന്ന് ആരോപണം ഉയർന്നിട്ടുണ്ട്.