ഭോപ്പാൽ: മധ്യപ്രദേശിൽ കുഴൽ കിണറ്റിൽ വീണ എട്ടുവയസ്സുകാരൻ മരിച്ചു. പുറത്ത് എടുത്തെങ്കിലും രക്ഷിക്കാനായില്ല, കുടുംബത്തിന് മധ്യപ്രദേശ് സർക്കാർ നാല് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ വിദിഷയിലാണ് ഇന്നലെ രാവിലെ പതിനൊന്നോടെ എട്ടു വയസ്സുകാരൻ കുഴൽ കിണറ്റിൽ വീണത്. അറുപതടി താഴ്ച്ചയുള്ള കുഴൽക്കിണറിലാണ് കുട്ടി വീണത്. 20 മണിക്കൂറിലധികമായി കുട്ടി കിണറ്റിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
കുട്ടിക്ക് രക്ഷാപ്രവർത്തകർ ഓക്സിജൻ നൽകുന്നുണ്ടായിരുന്നു. കുഴൽ കിണറിനുള്ളിൽ നിന്നും ശബ്ദം കേൾക്കുന്നുണ്ടായിരുന്നു എന്നല്ലാതെ കുട്ടിയുമായി സംസാരിക്കാനോ ഭക്ഷണം എത്തിച്ചു കൊടുക്കാനോ രക്ഷാപ്രവർത്തകർക്ക് സാധിച്ചിരുന്നില്ല. സംസ്ഥാന ദുരന്ത നിവാരണ സേനയും ദേശീയ ദുരന്ത നിവാരണ സേനയുമാണ് രക്ഷാദൗത്യത്തിലുണ്ടായിരുന്നത്. കുട്ടി കുഴൽകിണറിനുള്ളിൽ വീണ ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തിയിരുന്നു.