കാസർകോട്: കാസർകോട് കുണ്ടംകുഴിയിൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്ത് വിദ്യാർത്ഥി തൂങ്ങിമരിച്ച സംഭവം നാട്ടുകാരെ ദുഖത്തിലാഴ്ത്തി. കുണ്ടംകുഴി സ്വദേശി വിനോദിന്റെയും ശാലിനിയുടെയും മകൻ അഭിനവാണ് മരിച്ചത്. 17 വയസായിരുന്നു പ്രായം. കുണ്ടംകുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ സെന്റ് ഓഫ് പരിപാടികൾ സ്കൂളിൽ വെച്ച് നടന്നപ്പോൾ സന്തോഷത്തോടെ പരിപാടിയിൽ പങ്കെടുത്തിരുന്നു.
അടുത്ത ദിവസം പരീക്ഷകൾ ആരംഭിക്കാനിരിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് സ്കൂൾ ഗ്രൗണ്ടിലെത്തിയ അഭിനവ് കളിക്കാതെ ഗ്രൗണ്ടിനടുത്ത് ഇരിക്കുകയായിരുന്നു. പതിവിലും നേരത്തെ മൈതാനത്ത് നിന്ന് മടങ്ങി. പരീക്ഷയുടെ തയ്യാറെടുപ്പുകൾ നടത്താനിരിക്കെ, കളിക്കാൻ പോയ മകൻ ഏറെ വൈകിയിട്ടും തിരിച്ചെത്താത്തത് കണ്ട് അച്ഛൻ വിനോദ് തിരക്കിയിറങ്ങി. വീട്ടിൽ നിന്ന് സ്കൂളിലേക്കുള്ള വഴിയിലെ മരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് അച്ഛൻ വിനോദ് മകൻ അഭിനവിന്റെ മൃതദേഹം കണ്ടതെന്ന് കുണ്ടംകുഴി സ്കൂളിലെ അധ്യാപകർ പറഞ്ഞു. അഭിനവിന് സ്കൂൾ വിദ്യാർത്ഥിനിയായ സഹോദരിയുണ്ട്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അഭിനവിന്റെ മരണം സഹപാഠികൾക്കും നൊമ്പരമായി മാറി.