മൂന്നാർ: വാഹനം മാറ്റിയിടന്നത് സംബന്ധിച്ച് നടന്ന തർക്കത്തിനിടെ വർഷോപ്പ് ജീവനക്കാരനെ കുത്തിപരിക്കേൽപ്പിച്ച കേസില്‍ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവമാരായ കാർത്തിക്, മദൻകുമാർ എന്നിവരെയാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മറ്റു രണ്ട് പ്രതികൾ ഒളിവിലാണ്. കഴിഞ്ഞ ദിവസം പെരിയവാര സ്റ്റാന്റിൽ വാഹനം മാറ്റുന്നത് സംബന്ധിച്ച് നടന്ന തർക്കത്തിനിടെയാണ് സ്റ്റാന്റിനടുത്ത് വർക്ക് ഷോപ്പ് നടത്തുന്ന അയ്യാദുരൈയുടെ മകൻ രാമറിന് കുത്തേറ്റത്.
വലതു കൈയ്ക്കും വയറിനും കുത്തേറ്റ ഇയാളെ മൂന്നാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാമറിന്റെ അച്ഛൻ അയ്യാ ദുരൈ പെരിയവാര സ്റ്റാന്റിൽ വാഹനം നിർത്തുന്നതിനായി പ്രതികളുടെ ഓട്ടോ തള്ളി മാറ്റിയിട്ടിരുന്നു പിന്നീട് ഇയാളുടെ വാഹനം മുന്നിൽ നിർത്തി. എന്നാൽ ഇത് ചോദ്യം ചെയ്ത് മദൻകുമാർ, കാർത്തിക്ക്, മുനിയാണ്ടിരാജ് എന്നിവർ രംഗത്തെത്തി. വാഹനം മാറ്റണമെന്ന് അയ്യാ ദുരൈയോട് ആവശ്യപ്പെട്ടു. എന്നാൽ വാഹനം മാറ്റാൻ ഇയാൾ തയ്യറായില്ല.
തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടായി. അടുത്ത ദിവസം വൈകുന്നേരം അയ്യാദുരൈയുടെ മകൻ രാമർ ഇത് ചോദ്യം ചെയ്തതോടെ പ്രതികൾ സംഘം ചേർന്ന് ഇയാളെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രദേശത്ത് നിന്ന് രക്ഷപ്പെട്ട പ്രതികളായ മദൻകുമാർ, കാർത്തിക്ക് എന്നിവരെ ഇന്ന് മൂന്നാർ പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തിൽ ഇനി രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. ഇവർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.