തൊടുപുഴ: ഇടുക്കി ഉപ്പുതറയില്‍ ഏഴുവയസ്സുകാരനായ മകനുമായി യുവതി കിണറ്റിൽ ചാടി മരിച്ചതിന്റെ ഞെട്ടൽ മാറാതെ നാട്. നവജാത ശിശു മരിച്ചതിനു പിന്നാലെയാണ് ഏഴുവയസ്സുകാരനായ മൂത്തമകൻ ബെൻ ടോമിനെയുമെടുത്ത് 38കാരിയായ ലിജ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. ആലക്കോട് സര്‍വീസ് സഹകരണ ബാങ്ക് മാനേജറായിരുന്നു കിണേറ്റുകര ലിജ. രണ്ടുവർഷം മുമ്പ് ലിജയുടെ മറ്റൊരു കുട്ടിയും അസുഖങ്ങളെ തുടര്‍ന്ന് മരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷവും ഇവർ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ഈ കുട്ടിയുടെ വിയോഗമുണ്ടാക്കിയ വേദന മാറും മുമ്പാണ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചത്.
ഇവരുടെ 28 ദിവസം പ്രായമുള്ള കുട്ടി മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി ചൊവ്വാഴ്ച്ച മരിച്ചിരുന്നു. നവജാത ശിശു ലിജയുടെ കൈകളില്‍ കിടന്ന് പാല് കുടിക്കുന്നതിനിടെയാണ് തൊണ്ടയില്‍ കുരുങ്ങി മരിച്ചത്. കുട്ടിയുടെ മരണത്തിന് ശേഷം ലിജ കടുത്ത മനസിക സംഘര്‍ഷത്തിലായിരുന്നു. ഇന്നലെ കുട്ടിയുടെ സംസ്കാര ശേഷം ബന്ധുക്കളുടെ നിരീക്ഷണത്തിലായിരുന്നു ഇവര്‍. ലിജയുടെ കൂടെ എപ്പോഴും അമ്മയും സഹോദരങ്ങളും ഒപ്പമുണ്ടായിരുന്നു.
ഇന്നു പുലര്‍ച്ചെ പള്ളിയില്‍ പോകാനായി ഇവരെല്ലാം തയ്യാറെടുക്കുന്നതിനിടെയാണ് എല്ലാവരുടെയും കണ്ണുവെട്ടിച്ച് മൂത്ത കുട്ടിയെയുമെടുത്ത് 40 അടി താഴ്ചയുള്ള കിണറ്റില്‍ ചാടിയത്. ഉടന്‍ തന്നെ പീരുമേടില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘമെത്തി പുറത്തെടുത്തെങ്കിലും ജീവൻ നഷ്ടപ്പെട്ടു. മൃതദേഹം കട്ടപ്പന താലൂക്കാശുപത്രിയിലേക്ക് മാറ്റി. തിടനാട് സ്വദേശിയായ കുമ്മണ്ണുപറന്പില്‍ ടോം ആണ് ഭര്‍ത്താവ്. പോസ്റ്റ് മാര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.