കാസർകോട്: കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ മോഷ്ടിച്ച കേസിൽ രണ്ട് പേർ കാസർകോട് അറസ്റ്റിലായി. അയിരിത്തിരിയിൽ നിന്നാണ് ഇവർ പിടിയിലായത്. തമിഴ്നാട് കടല്ലൂർ സ്വദേശി മണികണ്ഠൻ, തെങ്കാശി സ്വദേശി പുഷ്പരാജ് എന്നിവരാണ് അറസ്റ്റിലായത്. മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കാൻ സൂക്ഷിച്ചിരുന്ന ട്രാൻസ്ഫോർമറാണ് ഇരുവരും മോഷ്ടിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു മോഷണം. പ്രതികൾ വർഷങ്ങളായി നീലേശ്വരത്തെ പള്ളിക്കര കേന്ദ്രീകരിച്ച് ആക്രി കച്ചവടം നടത്തുന്നവരാണെന്ന് പൊലീസ് പറഞ്ഞു.
ചിറ്റാരിക്കാൽ കെഎസ്ഇബി നല്ലോമ്പുഴ സെക്ഷൻ പരിധിയിൽ അരിയിരിത്തി എന്ന സ്ഥലത്താണ് മോഷണം നടന്നത്. മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കാൻ സൂക്ഷിച്ചിരുന്നതായിരുന്നു കെഎസ്ഇബി ട്രാൻസ്ഫോർമർ. കെഎസ്ഇബി നല്ലോമ്പുഴ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനിയറുടെ പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തിരുന്നു. കേസന്വേഷണത്തിനിടയിൽ ഇന്നലെ പെരിങ്ങോത്ത് വെച്ച് ട്രാൻസ്ഫോർമർ കളവ് ചെയ്ത് കൊണ്ടുപോവുകയായിരുന്ന തമിഴ്നാട് സ്വദേശികളായ മണികണ്ഠൻ(31), പുഷ്പരാജ് (43) എന്നിവരെ പൊലീസ് പിടികൂടുകയായിരുന്നു. ചിറ്റാരിക്കാൽ പൊലീസ് എസ്എച്ച്ഒ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതികൾ വർഷങ്ങളായി നീലേശ്വരം പള്ളിക്കര കേന്ദ്രീകരിച്ച് ആക്രി കച്ചവടം നടത്തുന്നവരാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.