താമരശ്ശേരിയിൽ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയുടെ വീഡിയോ സന്ദേശം പുറത്ത്. തന്നെ തട്ടിക്കൊണ്ടുപോയത് മോഷ്ടിച്ച സ്വർണ്ണം തിരികെ കിട്ടാനെന്ന് ഷാഫി വീഡിയോയിൽ പറയുന്നു. താനും സഹോദരനും ചേർന്ന് സൗദിയിൽ നിന്ന് 325 കിലോ സ്വർണം മോഷ്ടിച്ച് കടത്തിയെന്നും ഷാഫി വെളിപ്പെടുത്തി. ഇതാദ്യമായാണ് തട്ടിക്കൊണ്ടു പോയ ശേഷം ഷാഫിയുടെ ദൃശ്യങ്ങൾ പുറത്തുവരുന്നത്.
കിഡ്നാപ്പിംഗ് സംഘത്തിന്റെ തടവിലിരിക്കെയാണ് ഷാഫി വീഡിയോ പുറത്തു വിട്ടത്. തന്നെ തട്ടിക്കൊണ്ടുപോയത് മോഷ്ടിച്ച സ്വർണ്ണം തിരികെ കിട്ടാനാണെന്നും താനും സഹോദരനും ചേർന്ന് സൗദി രാജകുടുംബത്തിന്റെ 325 കിലോ സ്വർണം മോഷ്ടിച്ച് കടത്തിയെന്നും ഷാഫി വെളിപ്പെടുത്തുന്നു. ഏകദേശം 80 കോടിയോളം രൂപ വിലമതിക്കുന്ന സ്വർണമാണ് മോഷ്ടിച്ചത്. ഇതിന്റെ വിഹിതം ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയത്. തന്റെ മോചനം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിട്ട് കാര്യമില്ലെന്നും ഷാഫി പറയുന്നു.
അതേസമരം ഷാഫിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘമാണെന്നാണ് സൂചന. കേസിൽ കർണ്ണാടക കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കും. സൗദി എയർപോർട്ടിൽ നിന്ന് തട്ടിയെടുത്ത 300 കിലോ സ്വർണ്ണം വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട ഇടപാടാണ് ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിൽ എത്തിയതെന്നാണ് സൂചന. തട്ടിയെടുത്ത സ്വർണ്ണത്തിൽ ഒരു വിഹിതം വിൽപ്പന നടത്താൻ ഷാഫിയേയും സഹോദരനെയും ഏൽപ്പിച്ചുവെന്നും ഇതിന്റെ പണം നൽകാതെ കബളിപ്പിച്ചുവെന്നുമാണ് വിവരം.