എൻസിഇആർടി പാഠപുസ്തകത്തിൽ നിന്ന് ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായ മൗലാന ആസാദിനേയും ഒഴിവാക്കി. എൻസിഇആർടിയുടെ വിവാദ വെട്ടിനിരത്തലുകളിലെ ഒടുവിലത്തെ സംഭവമാണ് ഇത്.
പഴയ എൻസിഇആർടിയിൽ പറയുന്നതിങ്ങനെ – ‘കോൺസ്റ്റിറ്റിയുവന്റ് അസംബ്ലിയും പ്രധാനമായും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന എട്ട് കമ്മിറ്റികളാണ് ഉണ്ടായിരുന്നത്. ജവഹർലാൽ നെഹ്രു, രാജേന്ദ്ര പ്രസാദ്, സർദാർ പട്ടേൽ, മൗലാന ആസാദ്, അംബേദ്കർ എന്നിവരാണ് ഈ കമ്മിറ്റികളുടെ അധ്യക്ഷത വഹിച്ചിരുന്നത്. കോൺഗ്രസിന്റേയും ഗാന്ധിയുടേയും വിമർശകനായിരുന്നു അംബേദ്കർ. പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിന് അവർ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ചായിരുന്നു വിമർശനം. പട്ടേലും നഹ്രുവും തമ്മിലും അഭിപ്രായ വ്യത്യാലങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അവരെല്ലാം ഒന്നിച്ച് പ്രവർത്തിച്ചുപോന്നു’. ഈ പാഠഭാഗത്തിൽ നിന്ന് മൗലാന ആസാദിന്റെ പേരാണ് ഇപ്പോൾ ഒഴുവാക്കിയിരിക്കുന്നത്.
14 വയസ് വരെയുള്ള കുട്ടികൾക്ക് രാജ്യത്ത് സൗജന്യ വിദ്യാഭ്യാസം ഏർപ്പെടുത്തണമെന്ന വിദ്യാഭ്യാസ പരിഷ്കരണം കൊണ്ടുവന്ന വ്യക്തിയാണ് ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി കൂടിയായ മൗലാന ആസാദ്. ജാമിയ മിലിയ ഇസ്ലാമിയ, നിരവധി ഐഐടികൾ, ഐഐഎസ്, സ്കൂൾ ഓഫ് പ്ലാനിംഗ് ആന്റ് ആർക്കിടക്ചർ എന്നിവയുടെ സ്ഥാപകൻ കൂടിയാണ് മൗലാന ആസാദ്.
ഇതാദ്യമായല്ല ആസാദിന്റെ പേര് ഒഴുവാക്കുന്നതെന്ന് ചരിത്രകാരൻ എസ്.ഇർഫാൻ ഹബീബ് പറഞ്ഞു. 2009 ൽ രൂപീകരിച്ച മൗലാന ആസാദ് ഫെല്ലോഷിപ്പ് കഴിഞ്ഞ വർഷം ന്യൂനപക്ഷ മന്ത്രാലയം റദ്ദാക്കിയിരുന്നു. ബുദ്ധമതം, ക്രൈസ്തവ മതം, ജയിനർ, ഇസ്ലാം മതി, പാഴ്സി, സിഖ് എന്നിങ്ങനെ ആറ് ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അഞ്ച് വർഷം വരെ സാമ്പത്തിക സഹായം നൽകുന്നതായിരുന്നു ഫെല്ലോഷിപ്പ്.