ഇന്ന് ദേശീയ ജലദിനം. ഡോ. ബി ആർ അംബേദ്കറുടെ ജൻമദിനമാണ് രാജ്യത്ത് ജലദിനമായി ആചരിക്കുന്നത്
ജലവിഭവ വികസനത്തിന് ഡോ ബി ആർ അംബേദ്കർ നൽകിയ സംഭാവന പരിഗണിച്ചാണ് ഏപ്രിൽ 14 ദേശീയ ജലദിനമായി ആചരിക്കാൻ 2016 ൽ അന്നത്തെ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. അന്നത്തെ ജലവിഭവ മന്ത്രി ഉമാഭാരതിയാണ് പ്രഖ്യാപനം നടത്തിയത്. അമൂല്യമായ ജലസ്രോതസുകൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് അംബേദ്കറുടെ ജൻമദിനത്തിൽ ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് ആശയം.
ഭരണഘടന രൂപീകരിക്കുന്നതിൽ മാത്രമായിരുന്നില്ല അംബേദ്കറുടെ പങ്ക്. രാജ്യത്തെ ജലസ്രോതസുകൾ കൈകാര്യം ചെയ്യുന്നതിലെ അഖിലേന്ത്യാ നയം രൂപീകരിക്കുന്നതിലും അംബേദ്കർ മുഖ്യപങ്ക് വഹിച്ചു.ദാമോദർവാലി. ഹിരാകുഡ് ഉൾപ്പെടെയുള്ള പദ്ധതികളുടെ മുഖ്യആസൂത്രകൻ കൂടിയായിരുന്നു അംബേദ്കർ. രാജ്യത്തെ ജലസ്രോതസുകൾ ഏല്ലാവർക്കും മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്നതിന് 1942- 46 കാലഘട്ടത്തിൽ ഒരു പുതിയ ജല- വൈദ്യുതി നയം വികസിപ്പിക്കുന്നതിൽ അംബേദ്കറുടെ സംഭാവന അമൂല്യമാണ്. എല്ലാ വർഷവും മാർച്ച് 22 ലോക ജലദിനമായി ആചരിച്ചുവരുന്നു. ഇക്കുറി ജല, ശുചിത്വ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിലാണ് ലോകജലദിനാചരണം ശ്രദ്ധ കേന്ദ്രീകരിച്ചത്. ജലത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും അത് സംരക്ഷിക്കാനുമുള്ള ശ്രമങ്ങൾക്കും ദേശീയജലദിനാചരണം കൂടുതൽ പ്രചോദനമാകട്ടെ.