റാഞ്ചി: കോൺഗ്രസ് നേതാവും ജാർഖണ്ഡ് ആരോഗ്യമന്ത്രിയുമായ ബന്ന ഗുപ്തയുടെ സെക്സ് വീഡിയോ ചാറ്റ് പുറത്തായി. സ്ത്രീയുമായി നടത്തുന്ന വീഡിയോ സംഭാഷണം സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. 19 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിച്ചത്. ബിജെപി എംപി നിഷികാന്ത് ദുബെ ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. എന്നാൽ ഈ ക്ലിപ് വ്യാജവും എഡിറ്റ് ചെയ്തതുമാണെന്ന് ഗുപ്ത വിശദീകരിച്ചു. തന്റെ പ്രതിച്ഛായ തകർക്കാൻ രാഷ്ട്രീയ എതിരാളികൾ വീഡിയോ പ്രചരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
വീഡിയോ കോൺഗ്രസിന്റെ യഥാർത്ഥ മുഖം തുറന്നുകാട്ടുന്നുവെന്ന് നിഷികാന്ത് ദുബെ പറഞ്ഞു. ഇതാണ് കോൺഗ്രസിന്റെ സ്വഭാവം. ജാർഖണ്ഡ് ആരോഗ്യമന്ത്രി ബന്ന ഗുപ്ത ചെയ്തത്. സ്ത്രീകളുടെ മാനം വെച്ചാണ് കോൺഗ്രസ് കളിക്കുന്നത്. കോൺഗ്രസ് പ്രവർത്തകൻ സുശീൽ ശർമ്മ തന്റെ ഭാര്യയെ അടുപ്പിൽ കത്തിച്ചു. ഇതൊക്കെ ഗാന്ധി കുടുംബത്തിന് മനസ്സിലാക്കാൻ കഴിയട്ടെ. വീഡിയോ ശരിയാണെങ്കിൽ കോൺഗ്രസ് നാണക്കേടിൽ മുങ്ങുമെന്നും ദുബേ കുറിച്ചു. സ്വകാര്യ വാർത്താ പോർട്ടലാണ് എംപിക്ക് വീഡിയോ നൽകിയത്.
വീഡിയോ ഗൂഢാലോചനയുടെ ഭാഗമാണെന്നും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി കാണാം. ഇതുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് ഉടൻ തന്നെ അന്വേഷിക്കും. എന്നെ കുടുക്കാൻ ശ്രമിച്ചവർക്കെതിരെ നിയമത്തിന്റെ വഴിയിൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി ഹേമന്ത് സോറൻ അന്വേഷണത്തിന് ഉത്തരവിടണമെന്നും വീഡിയോ വ്യാജമാണോ യഥാർത്ഥമാണോ എന്ന് അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
വീഡിയോ അങ്ങേയറ്റം പ്രതിഷേധാർഹമാണ്. വീഡിയോ യഥാർത്ഥമാണോ വ്യാജമാണോ എന്നറിയണം. അന്വേഷണത്തിന് ഉത്തരവിടേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണെന്ന് ബിജെപി നേതാവ് പ്രതുൽ ഷാ ദിയോ പറഞ്ഞു. വീഡിയോ സത്യമാണെന്ന് തെളിഞ്ഞാൽ മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യാജമാണെങ്കിൽ നടപടിയെടുക്കുകയും മുഴുവൻ ഗൂഢാലോചനയും പുറത്തുകൊണ്ടുവരുകയും വേണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.