വീണ്ടും പശുവിനെ ഇടിച്ച് വന്ദേ ഭാരത് എക്സ്പ്രസ്. ഡൽഹി-ഭോപ്പാൽ വന്ദേഭാരത് എക്സ്പ്രസാണ് ഗ്വാളിയോറിൽ വച്ച് പശുവിനെ ഇടിച്ചു തെറിപ്പിച്ചത്.അപകടത്തിൽ ട്രെയിനിന്റെ മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചു. പി ടി ഐ ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
വ്യാഴാഴ്ച വൈകുന്നേരം മധ്യപ്രദേശിലെ ഗ്വാളിയോർ സ്റ്റേഷന് സമീപം പശുവിനെ ഇടിച്ച് ട്രെയിനിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.വൈകുന്നേരം 6.15 ഓടെ റാണി കമലാപതിയിലേക്ക് പോകുന്ന ട്രെയിൻ (നമ്പർ 20172) പശുവിനെ ഇടിക്കുകയും ഏകദേശം 15 മിനിറ്റോളം സ്ഥലത്ത് നിർത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ഗ്വാളിയോർ ജില്ലയിലെ ദാബ്രയിലേക്ക് പോകുകയായിരുന്ന റെയിൽപാളത്തിൽ മൃഗം പെട്ടെന്ന് വന്നതാണ് അപകടകാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ മാസം തന്നെ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണ് ഇത്. ഇത്തരം അപകടങ്ങളില്‍ ട്രെയിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ആഘാതമുണ്ടാവാതിരിക്കാനായുള്ള പ്രത്യേക രൂപ കല്പനയാണ് വന്ദേഭാരത് ട്രെയിനിനുള്ളത്. അതിനാല്‍ തന്നെ ഇത് വളരെ വേഗം തന്നെ മാറ്റി വയ്ക്കാനാവുമെന്ന് റെയില്‍വേ അധികൃതര്‍ വിശദമാക്കുന്നത്.
ഏപ്രിൽ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്. ഇതേ ട്രെയിൻ പരീക്ഷണ ഓട്ടത്തിലും ഹരിയാനയിലെ ഹോദലിൽ വെച്ച് പശുവിനെ ഇടിച്ചിരുന്നു. ഹസ്രത് നിസാമുദ്ദീൻ-റാണി കമലാപതി വന്ദേഭാരത് എക്സ്പ്രസ് 7.50 മണിക്കൂറെടുത്താണ് 709 കിലോമീറ്റർ ഓടിയെത്തുന്നത്.