ചിതറ: കൊല്ലം ചിതറയിൽ മോഷണക്കുറ്റം ആരോപിച്ച് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് പുറമേ വിദ്യാർത്ഥിയേയും ബന്ധുക്കളേയും രാത്രി മണിക്കൂറുകളോളം തടഞ്ഞുവെച്ച് അധിക്ഷേപിച്ചെന്നും പരാതി.
സൂപ്പർ മാർക്കറ്റ് ജീവനക്കാർക്കെതിരെയാണ് പരാതി. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഒൻപതാംക്ലാസ് വിദ്യാർത്ഥി ബന്ധുവിനൊപ്പം ചിതറയിലെ സ്വകാര്യ സൂപ്പർ മാർക്കറ്റിലെത്തി സാധനങ്ങൾ വാങ്ങിയത്. രാത്രി ഏഴു മണിയോടെ വിദ്യാർത്ഥിയുടെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയുടെ മൊബൈൽ മോഷ്ടിച്ചവർ എന്ന തലക്കെട്ടോടെയായിരുന്നു ദൃശ്യങ്ങൾ പ്രചരിച്ചത്.
ഇതിന് പിന്നാലെ സമീപത്തെ ഉത്സവത്തിനെത്തിയ വിദ്യാർത്ഥിയേയും ബന്ധുവിനേയും കണ്ടപ്പോൾ സൂപ്പർമാർക്കറ്റ് ജീവനക്കാരി തടഞ്ഞു നിർത്തി. രാത്രി 8 മണി മുതൽ 12 മണിയായിരുന്നു മോഷണക്കുറ്റം ആരോപിച്ച് തടഞ്ഞുനിർത്തിയതും പരസ്യ വിചാരണ നടത്തിയതും. സൂപ്പർ മാർക്കറ്റ് ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ വിദ്യാർത്ഥിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
എന്നാല് ഒന്പതാംക്ലാസുകാരൻ മൊബൈൽ മോഷ്ടിച്ചെന്നും അത് തങ്ങൾക്ക് ഉറപ്പുണ്ടെന്നുമാണ് കട ഉടമയുടെ വാദം. ഇയാളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി വരുകയാണെന്ന് ചിതറ പൊലീസ് പറഞ്ഞു.
വർക്കലയിൽ വീട്ടുടമസ്ഥരെ കബളിപ്പിച്ച് സ്വർണ്ണം കവർന്ന് പണയം വച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിലായിരുന്നു. വർക്കല സ്വദേശിനി സോജാ എന്ന് വിളിക്കുന്ന സരിതയാണ് വർക്കല പൊലീസിന്റെ പിടിയിലായത്. 80000 രൂപ വിലമതിപ്പുള്ള വൈറ്റ് ഗോൾഡ് ഫാഷനിലുള്ള 14.5 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ നെക്ലസ്സും 4 ഗ്രാം തുക്കം വരുന്ന സ്വർണ്ണ മോതിരവും 16 ഗ്രാമ തൂക്കം വരുന്ന 2 വളകളുമാണ് മോഷ്ടിച്ചത്. പല തവണകളായി വീട്ടുകാർക്ക് സംശയം തോന്നാത്ത തരത്തിലാണ് ആണ് മോഷണം നടത്തിയത്.