രാമനവമി ആഘോഷത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയ വലതുപക്ഷ പ്രവർത്തക കാജൽ ഹിന്ദുസ്ഥാനിയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന ഇവർ ഞായറാഴ്ച രാവിലെ ഉന ടൗൺ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതിനെ തുടർന്നാണ് അറസ്റ്റ്. ഉന ടൗണിൽ ഏപ്രിൽ ഒന്നിന് നടന്ന ആഘോഷത്തിനിടെയാണ് ഇവർ വർഗീയ വിദ്വേഷ പ്രസംഗം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ കാജൽ ഹിന്ദുസ്ഥാനിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
മാർച്ച് 30ന് രാമനവമി ആഘോഷങ്ങളുടെ ഭാഗമായി, ഉനയിലെ ടവർ ചൗക്കിൽ ശ്രീരാമകൃഷ്ണ ജന്മോത്സവ സമിതി സംഘടിപ്പിച്ച പൊതുയോഗത്തിൽ നടത്തിയ പ്രസംഗമാണ് വിവാദമായത്. പ്രസംഗത്തെ തുടർന്ന് ഉന ടൗണിൽ വർഗീയ സംഘർഷം ഉടലെടുത്തതായി പൊലീസ് പറഞ്ഞു. ജനക്കൂട്ടം തെരുവിൽ ഇറങ്ങി ആളുകൾക്കും വീടുകൾക്കും നേരെ ആക്രമണം അഴിച്ചുവിടുകയും തുടർന്ന് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.