പാകിസ്താൻ്റെ മുൻ പ്രധാന മന്ത്രി ഇമ്രാൻ ഖാൻ കോടതിയിലെത്തിയത് തലയിൽ ബുള്ളറ്റ് പ്രൂഫ് ബക്കറ്റ് ധരിച്ച്. ലാഹോറിലെ കോടതിയിലേക്കാണ് പ്രത്യേക ഹെഡ് ഗിയർ ധരിച്ച് ഇമ്രാൻ ഖാൻ എത്തിയത്. ഇതിൻ്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തോഷഖാന കേസിൽ ഇമ്രാനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ പൊലീസും ഇമ്രാൻ ഖാൻ അനുയായികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ഇമ്രാൻ കോടതിയിലെത്തിയത്
ഫെബ്രുവരി 28ന് സെഷൻസ് കോടതിയിൽ ഹാജരാവണമെന്നാണ് ഇമ്രാൻ ഖാന് നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ, മറ്റ് കോടതികളിൽ ഹാജരാകേണ്ടതിനാൽ ഇത് ഒഴിവാക്കിത്തരണമെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഇമ്രാൻ ഖാൻ പലതവണ കോടതിയിൽ ഹാജരാവാനുള്ള ഉത്തരവുകൾ ലംഘിച്ചു. തുടർന്ന് ഇദ്ദേഹത്തിനെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ലാഹോറിലെ ഇമ്രാന്റെ വസതിക്ക് മുന്നിലെത്തിയ പൊലീസിനെ പിടിഐ പാർട്ടി പ്രവർത്തർ തടഞ്ഞിരുന്നു. ഇവർ പൊലീസിനു നേരെ കല്ലെറിഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. അറസ്റ്റിനു വഴങ്ങിയാൽ കൊലപ്പെടുമെന്ന് ഭയമുണ്ടെന്ന് ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു.
പ്രധാനമന്ത്രിയായിരിക്കെ സ്വീകരിച്ച സംഭാവനകളും സമ്മാനങ്ങളും അനധികൃതമായി വിറ്റ് പണം സംബന്ധിച്ചു എന്നാണ് അദ്ദേഹത്തിന് എതിരെയുള്ള കേസ്. ഇത്തരത്തിൽ ലഭിക്കുന്ന സമ്മാനങ്ങൾക്ക് നിശ്ചിത തുകയിൽ കുറവാണ് മൂല്യമെങ്കിൽ അവ കൈവശം വയ്ക്കാം. അല്ലാത്തവ ‘തോഷഖാന’ ഖജനാവിലേക്ക് മാറ്റും. പിന്നീട് ഈ സമ്മാനങ്ങളുടെ 50 ശതമാനം നൽകി ഇവ വാങ്ങാനാകും. എന്നാൽ ഇമ്രാൻ 20 ശതമാനം വരെ കുറച്ച് വാങ്ങി ഇവ പിന്നീട് മറിച്ചുവിറ്റു എന്നതാണ് ആരോപണം. ഇത് കൂടാതെ ഭീകരവാദ ഫണ്ടിംഗ്, വിദേശത്തു നിന്ന് സംഭാവന സ്വീകരണം, കൊലപാതകശ്രമം തുടങ്ങിയ കേസുകളും അദ്ദേഹത്തിന് ഉണ്ട്.