യമൻ: യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിനായി ഉടൻ ബ്ലഡ് മണി നൽകിയില്ലെങ്കിൽ തിരിച്ചടിയാകും. ശിക്ഷ പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ നൽകിയ അപേക്ഷയിൽ യമൻ സുപ്രീംകോടതിയിൽ നടപടി വേഗത്തിലായിട്ടുണ്ട്. തന്റെ മകളുടെ മോചനത്തിനായി എല്ലാ വാതിലുകളും മുട്ടി കാത്തിരിക്കുകയാണെന്ന് നിമിഷയുടെ അമ്മ പറഞ്ഞു. ഏറെ നാളുകൾക്ക് ശേഷം ഈസ്റ്റർ ദിനത്തിൽ യമനിലെ ജയിലിൽ നിന്നും മകൾ തന്നെ വിളിച്ചെന്ന് പ്രേമ കുമാരി പറയുന്നു.
ബിസിനസ് പങ്കാളിയായിരുന്ന യമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടർ ടാങ്കർ തളളിയെന്ന കേസിൽ നിമിഷ പ്രിയയെ കഴിഞ്ഞ വർഷമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ശിക്ഷ അപ്പീൽകോടതിയും ശരിവെച്ചു. വധശിക്ഷ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിലും ഉടൻ തീർപ്പുണ്ടാകും. സനായിലെ അപ്പീൽ കോടതിയെ ആണ് യുവാവിന്റെ ബന്ധുക്കള് സമീപിച്ചത്.
കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾക്ക് സഹായധനം നൽകി വധശിക്ഷയിൽ നിന്ന് ഇളവ് നേടാനുളള ശ്രമം മാത്രമാണ് ഇനി മുന്നിലുള്ള പോം വഴി. ഇതിനായി ഡൽഹി കേന്ദ്രീകരിച്ച് പ്രത്യേക ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ശ്രമം നടക്കുന്നുണ്ട്. കേന്ദ്ര സർക്കാർ ഇടപെടൽ വേഗത്തിലായില്ലെങ്കിൽ യമൻ കോടതി വധശിക്ഷ ഉടൻ നടപ്പാക്കുമെന്നാണ് ആശങ്ക. നിമിഷപ്രിയയുടെ മോചനത്തിനായി ആക്ഷൻ കൗൺസിൽ രാജ്യാന്തരതലത്തിൽ ശ്രമങ്ങൾ തുടങ്ങിയിരുന്നു.
കേന്ദ്ര സർക്കാരും നിമിഷയുടെ മോചനത്തിനായി ഇടപെട്ടിരുന്നു. എന്നാൽ നഷ്ടപരിഹാരം സ്വീകരിക്കാൻ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ തയാറാകാതെ വന്നതോടെയാണ് അനുരഞ്ജന ശ്രമങ്ങൾ നിർജീവമായത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി വ്യവസായി എംഎ യൂസഫലിയടക്കം ഇടപെട്ടിരുന്നു.