റിയാദ്: കഴിഞ്ഞ ഒരാഴ്ചക്കിടെ സൗദി അറേബ്യയില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷ ചട്ടം ലംഘിച്ച 11,000 ത്തിലധികം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ 5,800 പേര് താമസ നിയമം ലംഘിച്ചവരും 4,000 ത്തോളം പേര് അതിര്‍ത്തി സുരക്ഷാ നിയമ ലംഘനം നടത്തിയവരുമാണ്. തൊഴില്‍ നിയമലംഘനത്തിന് 1200 ഓളം പേരും പിടിയിലായി.
സൗദി അറേബ്യയിലേക്ക് അനധികൃതമായി അതിര്‍ത്തി കടന്ന് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ മൊത്തം 838 പേര് അറസ്റ്റിലായി. ഇവരില്‍ 58 ശതമാനം പേര് എത്യോപ്യക്കാരും 27 ശതമാനം പേര് യെമന്‍ പൗരന്മാരും 15 ശതമാനം പേര് മറ്റു രാജ്യക്കാരുമാണ്. 30 പേര് സൗദിയുടെ അതിര്‍ത്തി കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിനും അറസ്റ്റിലായി. താമസ, ജോലി, അതിര്‍ത്തി സുരക്ഷാ നിയമലംഘകര്‍ക്ക് വിവിധ സഹായങ്ങള്‍ നല്കിയ 19 പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
രാജ്യത്ത് നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കര്‍ശനമാക്കിയ ശേഷം ആകെ 24,000 വിദേശികള്‍ പിടിയിലായി. ഇവരില്‍ 17,000 നിയമ ലംഘകരെ അവരുടെ യാത്രാരേഖകള്‍ ലഭിക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫര്‍ ചെയ്തു. 5,000 പേരെ അവരുടെ നാടുകളിലേക്ക് തിരിച്ചയച്ചു. 2,000 പേരെ തിരിച്ചയക്കാനുള്ള തയാറെടുപ്പിലുമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതിര്‍ത്തി സുരക്ഷ ചട്ടം ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യമൊരുക്കുകയോ യാത്രാ സൗകര്യമോ അഭയമോ സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി.ഒപ്പം 10 ലക്ഷം റിയാല്‍ വരെ പിഴയും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുകയും ഇവര്‍ അനധികൃത കടത്തിന് ഉപയോഗിച്ച വാഹനങ്ങള്‍, താമസത്തിനായി ഉപയോഗിച്ച വസതികള്‍ എന്നിവ കണ്ടുകെട്ടുകയും ചെയ്യും.
ഇത്തരത്തില്‍ നിയമലംഘനം കണ്ടെത്തിയാല്‍ മക്ക, റിയാദ് എന്നീ പ്രവിശ്യകളില്‍ നിന്നുള്ളവര്‍ 911 എന്ന നമ്പറിലും മറ്റുള്ള പ്രവിശ്യയില്‍ നിന്നുള്ളവര്‍ 999, 996 എന്നീ നമ്പറുകളില്‍ ഒന്നിലും വിളിച്ചറിയിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.