ആര്യൻ ഖാൻ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാനും മുൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മേധാവി (എൻ.സി.ബി) സമീർ വാങ്കഡെയും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റ് പുറത്ത്. മുംബൈ മയക്കുമരുന്ന് കേസിൽ ആര്യൻ ഖാനെ വിട്ടയക്കാന്‍ വാങ്കഡെയോട് ഷാരൂഖ് ഖാൻ അഭ്യർഥിക്കുന്ന തരത്തിലാണ് വാട്ട്സ്ആപ്പ് ചാറ്റിലെ വാക്കുകള്‍. സമീർ വാങ്കഡെയുമായി ഷാരൂഖ് നടത്തിയ സംഭാഷണമാണിതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
“ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ് എന്റെ മകനെ ഇതില്‍ നിന്നും മുക്തനാക്കണം. എന്റെ മകനോ കുടുംബത്തിനോ ഇതില്‍ ഒരു പങ്കും ഇല്ല. ഈ സംഭവത്തിന് ശേഷം ആരോടും സംസാരിക്കാന്‍ പോലും എനിക്ക് സാധിക്കുന്നില്ല”- ചാറ്റില്‍ പറയുന്നു.
ഷാരൂഖിന്റെതെന്ന് പറയുന്ന ചാറ്റിന് ആശ്വസിപ്പിക്കുന്ന രീതിയിലാണ് സമീർ വാങ്കഡെയുടെതെന്ന് പറയുന്ന ചാറ്റ് വരുന്നത്. “പ്രിയപ്പെട്ട ഷാരൂഖ്. അടുത്തുനടന്ന സംഭവങ്ങളില്‍ ഇനിക്കും വേദനയുണ്ട്. ആരെയും ഇതൊന്നും സന്തോഷിപ്പിക്കുന്നില്ലെന്ന് അറിയാം. എന്റെ ഭാഗത്തുള്ള ഒരാളും മനപ്പൂര്‍വ്വം ആര്യനെ ഇതിലേക്ക് വലിച്ചിഴച്ചിട്ടില്ല. എന്നെ വിശ്വസിക്കുക. ചില നിയമ കാര്യങ്ങള്‍ അവഗണിക്കാന്‍ സാധിക്കില്ല. അതിനാല്‍ ക്ഷമയോടെ കാത്തിരിക്കും. എല്ലാം ശരിയാകും” – വാങ്കഡെയുടെതെന്ന് പറയുന്ന ചാറ്റില്‍ പറയുന്നു.
എന്നാൽ ഷാരൂഖ് ഖാന്റെ അടുത്ത സുഹൃത്ത് ഈ വാട്ട്സ്ആപ്പ് ചാറ്റ് വ്യാജമാണെന്ന് ആരോപിച്ചിട്ടുണ്ട്. ഷാരൂഖ് ഒരിക്കലും വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നില്ലെന്നും, ചാറ്റില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ, അപേക്ഷിക്കുന്ന രീതി ഇവയൊന്നും ഒരിക്കലും ഷാരൂഖ് ചെയ്യുന്ന രീതിയില്‍ അല്ലെന്ന് പേര് വെളിപ്പെടുത്താത്ത സുഹൃത്ത് പറയുന്നു. ഈ വാട്ട്സ്ആപ്പ് ചാറ്റിന്റെ ആധികാരികത ചോദ്യം ചെയ്യുകയാണ് ഷാരൂഖിന്റെ അടുത്ത വൃത്തങ്ങള്‍.