വന്ദേ ഭാരതിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പൊലീസും റെയിൽവേ പൊലീസും അന്വേഷണം ഊർജിതമാക്കി. കണ്ണൂരിൽ നിന്നും തിരുവന്തപുരത്തേയ്ക്ക് പോകുകയായിരുന്ന വന്ദേ ഭാരത് ട്രെയിനു നേരെ ഇന്നലെയാണ് കല്ലേറുണ്ടായത്. മലപ്പുറം തിരുർ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു സംഭവം. സി 4 കോച്ചിലാണ് കല്ലേറുണ്ടായത്.ട്രെയിനിന്റെ ചില്ലിൽ വിളളൽ വീണു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വന്ദേഭാരതിന് സുരക്ഷ കൂട്ടാനാണ് ആർ പി എഫ് തീരുമാനം.
കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ സി 4 കോച്ചിലാണ് കല്ലേറുണ്ടായത്. ട്രെയിന്‍ ഷൊര്‍ണൂരിലെത്തിയപ്പോള്‍ റെയില്‍വേ ഉദ്യോഗസ്ഥരെത്തി കോച്ച് പരിശോധിച്ചു. വിള്ളലുണ്ടായ ഭാഗം ഇന്സുലേഷന് ടേപ്പുകൊണ്ട് ഒട്ടിച്ച ശേഷമാണ് യാത്ര തുടര്‍ന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ആര്.പി.എഫ്., ലോക്കല്‍ പോലീസിന് വിവരം കൈമാറി.
വൈകീട്ട് 5.15 ഓടെയായിരുന്നു സംഭവം. ട്രെയിനിലെ ടി.ടിമാരാണ് സംഭവം റിപ്പോർട്ട് ചെയ്തത്. സ്റ്റേഷൻ്റെ പടിഞ്ഞാറ് പ്രദേശങ്ങൾ വയലുകളാൽ ചുറ്റപ്പെട്ടതാണ്. അതേ സമയം ട്രെയിനുനേരെ കല്ലേറ് ഉണ്ടായി പറയപ്പെടുന്ന പ്രദേശത്തിൻ്റെ വീഡിയോ ദൃശ്യം പുറത്തു വന്നിട്ടുണ്ട്. ഇത് ട്രെയിനിലെ യാത്രക്കാർ പകർത്തിയതെന്നാണ് കരുതുന്നത്. സംഭവ സ്ഥലത്ത് കോഴിക്കോട് റെയിൽവേ പൊലിസ് എസ്.ഐ ജംഷീറിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പരിശോധന നടത്തി.