ദി കേരള സ്റ്റോറി’ വിവാദം തുടരുന്നതിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ‘ദി കശ്മീർ ഫയൽസ്’ സംവിധായകൻ വിവേക് അഗ്നിഹോത്രി. തന്നെയും തന്റെ ‘ദ കശ്മീർ ഫയൽസ്’ എന്ന ചിത്രത്തെയും അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് വക്കീൽ നോട്ടീസ് അയച്ചു. ദി കശ്മീർ ഫയൽസ്, ദി കേരള സ്റ്റോറി തുടങ്ങിയ സിനിമകൾ ഒരു പ്രത്യേക വിഭാഗത്തെ അപമാനിക്കാൻ വേണ്ടി നിർമ്മിച്ചതാണെന്ന് മമത അടുത്തിടെ പ്രസ്താവിച്ചിരുന്നു.
വക്കീൽ നോട്ടീസിന്റെ പകർപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് വിവേക് അഗ്നിഹോത്രി ഇക്കാര്യം അറിയിച്ചത്. ‘ഞാനും നിർമ്മാതാക്കളായ അഭിഷേക് അഗർവാളും പല്ലവി ജോഷിയും ചേർന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ഞങ്ങളെയും ഞങ്ങളുടെ സിനിമകളായ ദി കശ്മീർ ഫയൽസ്, ദ ഡൽഹി ഫയൽസ് എന്നിവയെയും അപകീർത്തിപ്പെടുത്താൻ തെറ്റായ പ്രസ്താവനകൾ നടത്തി’- അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
മമതയുടെ പ്രസ്താവന:
എന്താണ് ദി കശ്മീർ ഫയൽസ്?, ഒരു വിഭാഗത്തെ അപമാനിക്കാൻ വേണ്ടിയുള്ള സിനിമയാണിത്. എന്താണ് ദി കേരള സ്റ്റോറി? ഇതൊരു വളച്ചൊടിച്ച കഥയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചില താരങ്ങൾ ബംഗാളിലെത്തിയിരുന്നു. ഇപ്പോൾ അവർ ബിജെപി ഫണ്ട് ഉപയോഗിച്ച് വളച്ചൊടിച്ചതും കെട്ടിച്ചമച്ചതുമായ കഥയുമായി ‘ബംഗാൾ ഫയൽസ്’ തയ്യാറാക്കുകയാണ്.