ടെഹ്റാന്: മതപോലീസിന്റെ കസ്റ്റഡിയില്‍ മഹ്സ അമിനി (22) മരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ പങ്കെടുത്ത മൂന്നു യുവാക്കളെ തൂക്കിലേറ്റി ഇറാന്. പ്രതിഷേധത്തിനിടെ സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ഇവരെ തൂക്കിക്കൊന്നത്. ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇറാനില്‍ വധശിക്ഷ നടപ്പാക്കിയവരുടെ എണ്ണം ഏഴായി.
‘ദൈവത്തിനെതിരായ യുദ്ധത്തില്‍’ പങ്കെടുത്തെന്ന കുറ്റത്തിനാണു മാജിദ് കസേമി, സാലാ മിര്‍ഹഷമി, സയീദ് യഗൗബി എന്നിവരെ ഭരണകൂടം വധിച്ചത്. കഴിഞ്ഞ നവംബര്‍ 16ന് ഇസ്ഫഹാനിലെ പ്രതിഷേധത്തിനിടെ മൂന്നു സുരക്ഷാ ജീവനക്കാരെ ഇവര്‍ വെടിവച്ചു കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. നവംബറില്‍ അറസ്റ്റിലായ ഇവര്‍ക്കെതിരെ ജനുവരിയിലാണു വിധിയുണ്ടായത്. ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിക്കാതിരുന്നതിന് അറസ്റ്റിലായ അമിനി, കഴിഞ്ഞ സെപ്റ്റംബര്‍ 16ന് ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്നു രാജ്യത്തും പുറത്തും വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. മഹ്സ അമിനിയുടെ 40ാം ചരമദിനം ആചരിക്കാന്‍ കുര്‍ദ് പട്ടണമായ സാക്വസിലെ അവരുടെ കബറില്‍ തടിച്ചുകൂടിയ പതിനായിരത്തോളം പേര്‍ക്കെതിരെ പോലീസ് വെടിവച്ചതില്‍ പാശ്ചാത്യ രാജ്യങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി.
‘ഏകാധിപത്യം തുലയട്ടെ,’ ‘സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം’ എന്നീ മുദ്രാവാക്യങ്ങളുമായി ശിരോവസ്ത്രം ഊരി വീശി നൂറുകണക്കിനു സ്ത്രീകളാണു രോഷം പ്രകടമാക്കിയത്. പലയിടത്തും പ്രക്ഷോഭകരും പോലീസുമായി ഏറ്റുമുട്ടലുണ്ടായി. നൂറുകണക്കിനു പേരാണു കൊല്ലപ്പെട്ടത്.