*സാഹസികത ഇഷ്ടമല്ല; സുലൈമാന്‍ ടൈറ്റന്റെ ഭാഗമായത് ഫാദേഴ്‌സ് ഡേയില്‍ പിതാവിന്റെ ആഗ്രഹം നിറവേറ്റാന്‍ മാത്രം



 സുലൈമാന്‍ ഷഹ്സാദ ദാവൂദ്. പ്രായം വെറും പത്തൊന്‍പത് വയസ്. അറ്റ്‌ലാന്റിക് മഹാസമുദ്രത്തിന്റെ ആഴങ്ങളില്‍ മരണം വിളിച്ചുകൊണ്ടുപോയ സുലൈമാന്‍, പക്ഷേ അതിസാഹസികത ഇഷ്ടമായിട്ടല്ല ടൈറ്റന്‍ അന്തര്‍വാഹിനി ദുരന്തത്തിന്റെ ഇരയായത്.

ആഴക്കടലില്‍ നിന്ന് ആ അഞ്ചുപേരും ഒരത്ഭുതം പോലെ തിരികെ വരുമെന്ന പ്രതീക്ഷ അണഞ്ഞത് ഞെട്ടലോടെയാണ് ലോകം കേട്ടത്. ബ്രിട്ടീഷ് ബില്യണയര്‍ ഹാമിഷ് ഹാര്‍ഡിംഗ്, പാകിസ്താനി ശതകോടീശ്വരന്‍ ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകന്‍ സുലൈമാന്‍, സബ്‌മെര്‍സിബിള്‍ കമ്പനിയുടെ സിഇഒ സ്റ്റോക്ടന്‍ റണ്ട്, ക്യാപ്റ്റന്‍ പോള്‍ ഹെന്റി എന്നിവരാണ് ടൈറ്റന്‍ പൊട്ടിത്തെറിച്ച് മരണപ്പെട്ടത്. ടൈക്കൂണ്‍ ഷഹ്‌സാദ ദാവൂദിന്റെ മകന്‍ സുലൈമാനാണ് സഞ്ചാരികളില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍.

പത്തൊന്‍പതുകാരനായ സുലൈമാന്‍ ആഴക്കടലിലെ ടൈറ്റാനിക് വിസ്മയം കാണാന്‍ തന്റെ പിതാവിനും മറ്റ് സംഘാംഗങ്ങളുടെയും ഒപ്പം പുറപ്പെട്ടത് പിതാവിന്റെ ഇഷ്ടപ്രകാരമായിരുന്നു. ഫാദേഴ്‌സ് ഡേ ആഘോഷത്തിന്റെ ഭാഗമായാണ് പ്രിയപ്പെട്ട പപ്പയ്‌ക്കൊപ്പം സുലൈമാന്‍ ടൈറ്റന്റെ ഭാഗമായത്. യാത്രക്ക് മുന്‍പ് സുലൈമാന്‍ ഏറെ ഭയപ്പെട്ടിരുന്നുവെന്നും എന്നാല്‍ പിതാവ് ദാവൂദിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുകയുമായിരുന്നു അവന്റെ ലക്ഷ്യമെന്നും സുലൈന്റെ പിതൃസഹോദരി അസ്‌മേ ദാവൂദ് പറയുന്നു. യാത്ര പുറപ്പെടും മുന്‍പ് അനന്തരവനോട് സംസാരിച്ച അസ്‌മേ, സുലൈമാന്റെ ആ നിമിഷത്തെ ഭയപ്പാടിനെ കുറിച്ചും ഓര്‍ക്കുന്നു. ഷഹ്‌സാദ ദാവൂദിന് കുട്ടിക്കാലം മുതലേ ടൈറ്റാനിക്കിനോട് അതിയായ ഭ്രമമുണ്ടായിരുന്നെന്നും അസ്‌മേ പറയുന്നു…

പാകിസ്താനിലെ ഏറ്റവും സമ്പന്നകുടുംബത്തിലെ ശതകോടീശ്വരന്മാരാണ് ഷഹ്സാദ ദാവൂദും കുടുംബവും. രാജ്യത്തെ ഏറ്റവും വലിയ വളം നിര്‍മാണ കമ്പനികളായ എന്‍ഗ്രോ കോര്‍പറേഷന്റെ വൈസ് ചെയര്‍മാനാണ് ഷഹ്‌സാദ ദാവൂദ്. ഇദ്ദേഹത്തിന്റെ ആകെ ആസ്തിയെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ടെലികോം, കൃഷി, എന്നിവ കേന്ദ്രീകരിച്ചുള്ള ദാവൂദ് ഹെര്‍ക്കുലീസ് കോര്‍പറേഷന്‍ ലിമിറ്റഡിലും വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ദാവൂദ് ഫൗണ്ടേഷന്‍ എന്ന സംഘടനയിലും ഷഹ്സാദ ദാവൂദ് നേതൃത്വം വഹിക്കുന്നു.ലണ്ടനില്‍ വിദ്യാര്‍ത്ഥിയായ 19കാരന്‍ സുലൈമാന്‍ സയന്‍സ് ഫിക്ഷനിലും പുതിയ കാര്യങ്ങള്‍ കണ്ടെത്തുന്നതിലും അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ലോകത്തെ ഞെട്ടിച്ച ടൈറ്റന്‍ അപകടത്തില്‍ മരിച്ച മറ്റ് നാല് പേരും സ്വന്തം ആഗ്രഹ പ്രകാരം നടത്തിയ സാഹസിക യാത്രയായിരുന്നു അതെങ്കില്‍ പിതാവിന്റെ ആഗ്രഹംല നിറവേറ്റാന്‍ ഫാദേഴ്സ് ഡേയില്‍ കൂടെക്കൂടിയതാണ് സുലൈമാന്‍. പിതാവും മകനും തമ്മിലുള്ള ആ അടുപ്പമില്ലായിരുന്നുവെങ്കില്‍ഒരു പക്ഷേ സുലൈമാന്‍ ടൈറ്റന്‍ യാത്രയുടെ ഭാഗമാകില്ലായിരുന്നു. ലോകത്തിന്റെ നെഞ്ചിടിപ്പ് മുള്‍മുനയില്‍ നില്‍ക്കുമ്പോഴും ടൈറ്റനെ തിരികെക്കൊണ്ടുവരാന്‍ കഴിയുമെന്നും അഞ്ചുപേരെയും രക്ഷിക്കാന്‍ കഴിയുമെന്നും ദൗത്യസംഘത്തിനടക്കം വിശ്വാസമുണ്ടായിരിക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling