സ്വർണഭ്രമം; മലയാളി യുവാവ് ധരിക്കുന്നത് 16 വള, 16 മോതിരം, വലിയ 4 മാല, ആകെ അണിയുന്നത് രണ്ട് കിലോ, ലക്ഷ്യം 5 കിലോ



 മലപ്പുറം: രണ്ട് കിലോ 150 ഗ്രാം സ്വർണം ധരിച്ചുകൊണ്ട് നടക്കുന്ന മനുഷ്യൻ!. സിനിമയിലോ കഥയിലോ അല്ല, അതും നമ്മുടെ നാട്ടിൽ. കണ്ണൂർ പെരളശേരി സ്വദേശിയായ റജിമോൻ മീത്തൽ എന്നയാളാണ് സഞ്ചരിക്കുന്ന സ്വർണക്കടയുടെ മുതലാളി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിൽ നടന്ന മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിലാണ് റജിമോൻ മീത്തൽ ജനശ്രദ്ധയാകർഷിച്ചത്.

100 മീറ്റർ ഹർഡിൽസിലെ ഒന്നാംസ്ഥാനക്കാരനായെങ്കിലും വിജയത്തിലേറെ തിളങ്ങിയത് കൈയിലും കഴുത്തിലും അണിഞ്ഞ സ്വർണ്ണാഭരണങ്ങളാണ്. 2.150 കിലോ ഗ്രാം സ്വർണമാണ് റജിമോന്റെ ദേഹത്തുള്ളത്. ഇരു കൈയിലുമായി 16 വള, പത്ത് വിരലിൽ 16 മോതിരം, കഴുത്തിൽ വലിയ നാല് മാല, ഇതിന് പുറമേ കമ്മലും. ആഭരണഭ്രമം കൂടെ കൊണ്ടുനടക്കുന്ന റജിമോന്റെ ലക്ഷ്യം അഞ്ച് കിലോ സ്വർണാഭരണം അണിയുന്നതാണ്. ഇതിനുവേണ്ടിയുള്ള പരിശ്രമത്തിലാണ് ഈ കായിക പ്രേമി കൂടിയായ റജിമോൻ. 

പഞ്ചാബി ഗായകൻ യോ യോ ഹണി സിങ്ങിനെ പരിചയപ്പെട്ടതോടെയാണ് അദ്ദേഹത്തിനുണ്ടായിരുന്ന ആഭരണഭ്രമം താനും സ്വായത്തമാക്കിയതെന്ന് ഇദ്ദേഹം പറയുന്നു. കണ്ണൂർ സ്വദേശിയാണെങ്കിലും വർഷങ്ങളായി കർണാടകയിലെ ശിവമോഗയിലാണ് കുടുംബമായി താമസം. അവിടെ 30 ഏക്കർ കാപ്പിത്തോട്ടമുണ്ട്. ഇതിനുപുറമെ കാർഷിക ഉപകരണങ്ങൾ വിതരണംചെയ്യുന്ന 'റെഡ് ലാൻഡ്' കമ്പനിയുടെ സംസ്ഥാന തലവനുമാണ്. കാറിലും ട്രെയിനിലുംമാത്രമാണ് യാത്ര. സുരക്ഷക്കായി റിവോൾവറും കൊണ്ടു നടക്കും. അംഗരക്ഷകരൊന്നും ഇല്ല. മാസ്റ്റർ മീറ്റുകൾക്ക് സ്ഥിരം എത്തുന്ന റജിമോൻ 50 പ്ലസ് വിഭാഗത്തിലാണ് മത്സരിച്ചത്. സ്മിതയാണ് ഭാര്യ. മകൻ മിരാഗ് മീത്തൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling