യുപിയിൽ അധ്യാപിക മറ്റ് വിദ്യാർത്ഥികളെക്കൊണ്ട് തല്ലിച്ച കുട്ടിയെ സന്ദർശിച്ച് ജോൺ ബ്രിട്ടാസ്

 



യുപിയിലെ മുസഫർ നഗറിൽ അധ്യാപിക മറ്റ് വിദ്യാർത്ഥികളെക്കൊണ്ട് തല്ലിച്ച കുട്ടിയെ സന്ദർശിച്ച് ജോൺ ബ്രിട്ടാസ് എംപി. കുബ്ബാപൂർ ഗ്രാമത്തിലെത്തിയാണ് ബ്രിട്ടാസും സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിയും കുട്ടിയെ സന്ദർശിച്ചത്. കുട്ടിയുടെയും ജ്യേഷ്ഠൻ്റെയും തുടർപഠനത്തിനു സഹായം നൽകാമെന്നും ബ്രിട്ടാസ് അറിയിച്ചു. ബ്രിട്ടാസ് തന്നെയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.

ജോൺ ബ്രിട്ടാസിൻ്റെ ഫേസ്ബുക്ക് കുറിപ്പ്:

വെറുപ്പും വിദ്വേഷവും മനുഷ്യരെ എന്താക്കി തീർക്കുമെന്നതിന്റെ തെളിവാണ് മുസഫർ നഗറിൽ ഏഴു വയസ്സ് മാത്രമുള്ള മുസ്ലിം വിദ്യാർത്ഥിയെ സഹപാഠികളെക്കൊണ്ട് മാറി മാറി അടിപ്പിച്ച അധ്യാപികയുടെ നടപടി. കുബ്ബാപുർ ഗ്രാമത്തിൽ എത്തി കുട്ടിയേയും ബാപ്പ ഇർഷാദിനെയും കുടുബാംഗങ്ങളെയും സന്ദർശിച്ചു. പീഡനത്തിന് ഇരയായ കുട്ടിയുടെയും ദാരിദ്ര്യം കാരണം പഠിത്തം നിർത്തിയ അവന്റെ ജേഷ്ഠന്റെയും തുടര്പഠനത്തിനുള്ള സഹായം നൽകാമെന്ന നിർദ്ദേശം ആ കുടുംബം സ്വീകരിച്ചു. എന്നോടൊപ്പം സിപിഐ എം പൊളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിയും ഉണ്ടായിരുന്നു.

ഇർഷാദിന്റെ കുടുംബത്തോടൊപ്പം കേരളം ഉണ്ടെന്ന മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെയും തുടർപഠനത്തിന് സംസ്ഥാനം താങ്ങാകാൻ സന്നദ്ധമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും സന്ദേശം കുടുംബത്തെ അറിയിച്ചു. കേരളത്തിന്റെ സമുദായമൈത്രിയും സാഹോദര്യവും ഉത്തർപ്രദേശിലും ഉണ്ടാകണമെന്ന പ്രാർത്ഥനയാണ് തങ്ങൾക്കുള്ളതെന്നു കുട്ടിയുടെ കുടുംബം പറഞ്ഞു. സ്കൂളിലെ ദാരുണ സംഭവത്തിന് ശേഷം കുട്ടിയുടെ സംസാരം വല്ലാതെ കുറഞുവെന്ന് ബാപ്പ പറഞ്ഞു. കുട്ടിയെ ചേർത്തു നിർത്തി സാഹോദര്യത്തിന്റെ ഉത്സവമായ ഓണത്തിന്റെ ഒരു സമ്മാനം കൂടി നൽകിയാണ് ഞങ്ങൾ മുസഫർനഗറിലെ കുഗ്രാമമായ കുബ്ബപ്പൂരിൽ നിന്ന് മടക്കയാത്ര ആരംഭിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling