
റോഡിൽ നിയമം ലംഘിച്ച് അതിവേഗത്തിൽ പായുന്ന വാഹനങ്ങളെ കുടുക്കാൻ മൊബൈൽ സ്പീഡ് ഡിറ്റക്‌ഷൻ സംവിധാനം ഉപയോഗിച്ചുള്ള പരിശോധനയുമായി മോട്ടോർവാഹന വകുപ്പ്. എ.ഐ. ക്യാമറകൾ ഘടിപ്പിച്ച് പരിശോധനയ്ക്കായി സജ്ജമാക്കിയ വാഹനം മട്ടന്നൂർ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ഓഫീസിലെത്തി.വേഗപരിധി ലംഘിക്കുന്ന വാഹനങ്ങളെ കണ്ടെത്തി പിഴചുമത്തുന്ന മൈക്രോ സ്പീഡ് വയലേഷൻ ഡിറ്റക്‌ഷൻ സിസ്റ്റമാണ് ഇതിൽ ഉപയോഗിക്കുന്നത്.
സേഫ് കേരള പദ്ധതിയുടെ ഭാഗമായി ഇത്തരത്തിലുള്ള നാല് വാഹനങ്ങളാണ് സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ളത്.തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇവയുടെ ബേസ് സ്റ്റേഷൻ. മറ്റു ജില്ലകളിൽ നിശ്ചിതദിവസങ്ങളിൽ പരിശോധനയ്ക്കായി വാഹനം വിട്ടുനൽകും.കണ്ണൂർ ജില്ലയിൽ 10 ദിവസമാണ് എം.എസ്.വി.ഡി.എസ്. സംവിധാനം ഉപയോഗിച്ചുള്ള പരിശോധനയുണ്ടാകുക.
നിയമലംഘനം കൂടുതലായി നടക്കുന്ന സ്ഥലങ്ങളിൽ വാഹനം നിർത്തിയിട്ട് സിസ്റ്റം പ്രവർത്തിപ്പിച്ചാൽ വാഹനങ്ങളുടെ വേഗപരിധി എ.ഐ. ക്യാമറവഴി റെക്കോർഡ് ചെയ്യും.നിയമലംഘനങ്ങൾ കണ്ടെത്തി കൺട്രോൾ റൂമിലേക്ക് നൽകി ഇ-ചലാൻ നൽകുകയും ചെയ്യും.രാത്രികാലപരിശോധനയ്ക്ക് ലൈറ്റ് സംവിധാനവുമുണ്ട്. 1500 രൂപയാണ് വേഗപരിധി ലംഘിച്ചാലുള്ള പിഴ.
രണ്ടുദിവസത്തെ പരീക്ഷണ ഓട്ടത്തിനുശേഷം ഈ മാസം മുഴുവൻ ജില്ലയിൽ പരിശോധനയുണ്ടാകുമെന്ന് കണ്ണൂർ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. എ.സി.ഷീബ, എം.വി.ഐ. എം.പി.റിയാസ് എന്നിവർ അറിയിച്ചു.
0 അഭിപ്രായങ്ങള്‍