കുട്ടി ഇറങ്ങും മുമ്പേ ബസ് വിട്ടു, പകുതി ശരീരം വാതിലിനിടയില്‍; ബസ് ജീവനക്കാരുടെ ക്രൂരതയ്ക്ക് എംവിഡിയുടെ പൂട്ട്

കൊച്ചി: ആലുവയിൽ വിദ്യാര്‍ത്ഥിയെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസന്‍സ് 20 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തു. ആലുവ കോന്പാറ റൂട്ടിലോടുന്ന ആയിഷ മോൾ ബസ്സിന്‍റെ ഓട്ടോമാറ്റിക് ഡോർ വിദ്യാർത്ഥി ഇറങ്ങുന്നതിന് മുൻപേ അടച്ചതാണ് അപകടത്തിന് കാരണം. പകുതി ശരീരം വാതിലിനിടയില്‍ കുടുങ്ങി പോയ വിദ്യാര്‍ത്ഥിയെ 50 മീറ്ററോളമാണ് ബസ് വലിച്ചിഴച്ച് കൊണ്ടുപോയത്. ആലുവ കോമ്പാറ റൂട്ടിലോടുന്ന കെ.എല്‍. 40 ബി 8190 ആയിഷ മോള്‍ ബസിലെ ജീവനക്കാരാണ് ഗുരുതരമായ നിയമ ലംഘനം നടത്തിയത്. ഡ്രൈവര്‍ എം.എച്ച്. ഷമീറിന്റേയും കണ്ടക്ടര്‍ ആന്റോ റാഫിയുടേയും ലൈസന്‍സ് 20 ദിവസത്തേക്ക് മോട്ടോർ വാഹന വകുപ്പ് സസ്‌പെന്റ് ചെയ്തു. ഈ ബസ്സിൽ വെച്ച് ആലുവ വിദ്യാധിരാജ വിദ്യാഭവനിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്കാണ് ദാരുണമായ അനുഭവമുണ്ടായത്. പമ്പ് ജങ്ഷനില്‍ വെച്ച് കുട്ടി ഇറങ്ങുന്നതിന് മുന്‍പ് കണ്ടക്ടര്‍ പിന്നിലെ വാതില്‍ അടച്ച് ബസ് മുന്നോട്ടെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇതോടെ കുട്ടിയുടെ ശരീരത്തിന്‍റെ പാതിഭാഗം ബസിനുള്ളിലും തലയുള്‍പ്പടെയുള്ള ഭാഗം ബസിന് പുറത്തേക്കുമായി 50 മീറ്ററോളം ബസ് മുന്നോട്ട് പോയി. വഴിയാത്രക്കാരും ബസിലുള്ളവരും ഒച്ചവെച്ച് ബസ് നിറുത്താന്‍ ആവശ്യപ്പെട്ടു. എന്നിട്ടും അപകടത്തില്‍പ്പെട്ട കുട്ടിയെ റോഡില്‍ ഉപേക്ഷിച്ച് ചികിത്സ നല്‍കാതെ ബസ് ഓടിച്ചു പോവുകയായിരുന്നു. കുട്ടിയുടെ അച്ഛന്‍റെ പരാതിയിലാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തി നടപടിയെടുത്തത്. അതേസമയം, കഴിഞ്ഞ ഒൻപതാം തിയതി നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ മോട്ടോർ വാഹനവകുപ്പിനും കണ്ടെത്താനായിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling