ബധിരയും മൂകയുമായ അഭിഭാഷക ആംഗ്യഭാഷ ഉപയോഗിച്ച് ദ്വിഭാഷി മുഖേന വാദിച്ച കേസ് സുപ്രീം കോടതി ആദ്യമായി പരിഗണിച്ചു. വെർച്വൽ നടപടിക്രമങ്ങൾ കൈകാര്യം ചെയ്തിരുന്ന കൺട്രോൾ റൂം അഭിഭാഷക സാറ സണ്ണിക്ക് സ്‌ക്രീൻ സ്പേസ് നൽകാൻ വിസമ്മതിച്ചെങ്കിലും ദ്വിഭാഷിയുടെ സഹായത്തോടെ സംവാദത്തിന് അനുമതി നൽകുകയായിരുന്നു. അഭിഭാഷകയുടെ ദ്വിഭാഷി സൗരഭ് റോയ് ചൗധരി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു. അവരുടെ വാദം കേൾക്കാനുള്ള അവസരമെത്തിയപ്പോൾ മിസ് സണ്ണി നൽകിയ ആംഗ്യഭാഷയിൽ നിന്ന് ചൗധരി ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് മുമ്പാകെ തന്റെ വാദങ്ങൾ തുടങ്ങി.
തുടർന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കൺട്രോൾ റൂമിനോടും ദ്വിഭാഷിയോടും മിസ് സണ്ണിക്ക് സ്‌ക്രീൻ ഇടം നൽകാൻ നിർദ്ദേശിച്ചു. ഇതിന് ശേഷം ഇരുവരും സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട് സുപ്രീം കോടതിയിൽ തങ്ങളുടെ വാദങ്ങൾ ഉന്നയിക്കുകയായിരുന്നു. തുല്യ നീതി ഉറപ്പാക്കാനായും നീതിന്യായ സംവിധാനം കൂടുതൽ പ്രാപ്യമാക്കുന്നതിനും ഭിന്നശേഷിക്കാർ കോടതിയിൽ വരുമ്പോൾ അവർ നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കുന്നതിനുമായി സുപ്രീം കോടതി സമുച്ചയത്തിന്റെ വിശദമായ പ്രവേശനക്ഷമത ഓഡിറ്റിന് അദ്ദേഹം കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു.
ഭിന്നശേഷിക്കാരായ രണ്ട് പെൺകുട്ടികളുടെ വളർത്തു പിതാവ് കൂടിയാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്. ഈ വർഷമാദ്യം, ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് തന്റെ ജോലിസ്ഥലത്ത് തന്റെ രണ്ട് പെൺമക്കളെ കൊണ്ടുവന്നിരുന്നു. കോടതി എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അവിടെ എന്താണ് നടക്കുന്നതെന്നും അദ്ദേഹം തന്റെ പെൺമക്കൾക്ക് വിശദീകരിച്ചു.
ഞായറാഴ്ച, കുട്ടികളുടെ സംരക്ഷണത്തെക്കുറിച്ചുള്ള രണ്ട് ദിവസത്തെ ദേശീയ പങ്കാളികളുടെ കൺസൾട്ടേഷനിൽ സുപ്രീം കോടതി ആദ്യമായി ആംഗ്യഭാഷാ വ്യാഖ്യാതാക്കളെ ഉപയോഗിചിരുന്നു. കാഴ്‌ചയില്ലാത്തവരെ വായിക്കാൻ സഹായിക്കുന്നതിനായി ആദ്യമായി ബ്രെയിൽ ലിപിയിൽ പരിപാടിയുടെ ക്ഷണക്കത്ത് പുറത്തിറക്കി. ജുവനൈൽ ജസ്റ്റിസ് ആൻഡ് ചൈൽഡ് വെൽഫെയർ സംബന്ധിച്ച സുപ്രീം കോടതി കമ്മിറ്റിയാണ് വാർഷിക പരിപാടി സംഘടിപ്പിച്ചത്.
ഭിന്നശേഷിക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കുക എന്ന ലക്ഷ്യത്തോടെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കഴിഞ്ഞ വർഷമാണ് പ്രവേശനക്ഷമത സംബന്ധിച്ച് സുപ്രീം കോടതി കമ്മിറ്റിക്ക് രൂപം നൽകിയത്. വനിതാ-ശിശു വികസന മന്ത്രാലയം, മറ്റ് സർക്കാർ മേഖലകൾ, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ദേശീയ, സംസ്ഥാന കമ്മീഷനുകൾ എന്നിവയിൽ നിന്ന് പങ്കാളികളെ കൊണ്ടുവന്ന്, സുപ്രീം കോടതി വർഷം തോറും ദേശീയ തലത്തിലുള്ള ചർച്ചകൾ നടത്തുന്നു.
0 അഭിപ്രായങ്ങള്‍