സനാതന ധർമ്മ വിവാദങ്ങൾക്കിടെ സുപ്രധാന പരാമർശവുമായി മദ്രാസ് ഹൈക്കോടതി. അനന്തമായ കർത്തവ്യങ്ങളുടെ ഒരു കൂട്ടമാണ് സനാതന ധർമ്മം. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷ പ്രസംഗമായി മാറരുതെന്നും കോടതി.
തമിഴ്നാട് മുൻ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മവാർഷികത്തോടനുബന്ധിച്ച്, തിരുവാരൂർ ജില്ലയിലെ ഗവൺമെന്റ് ആർട്സ് കോളജ് വിദ്യാർത്ഥികളോട് സനാധനധർമ വിവാദത്തിൽ തങ്ങളുടെ ചിന്തകൾ പങ്കുവയ്ക്കാൻ ആവശ്യപ്പെട്ട് പുറപ്പെടുവിച്ച സർക്കുലർ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം.
രാഷ്ട്രത്തോടും രാജാവിനോടും ഉള്ള കടമ, മാതാപിതാക്കളോടും ഗുരുക്കന്മാരോടും ഉള്ള കടമ, പാവപ്പെട്ടവരെ പരിപാലിക്കൽ തുടങ്ങി അനന്തമായ കർത്തവ്യങ്ങളുടെ ഒരു കൂട്ടമാണ് സനാതന ധർമ്മമെന്ന് ജസ്റ്റിസ് എൻ ശേഷസായി ചൂണ്ടിക്കാട്ടി. ‘സനാതന ധർമ്മം ജാതീയതയെയും തൊട്ടുകൂടായ്മയെയും പ്രോത്സാഹിപ്പിക്കുന്നതിന് മാത്രമുള്ളതാണെന്ന ഒരു ആശയം പ്രചരിക്കുനന്നതായി തോന്നുന്നു, ഈ ധാരണ തെറ്റാണ്. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷ പ്രസംഗമായി മാറരുത്, പ്രത്യേകിച്ചും മതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ’ – ജസ്റ്റിസ് എൻ ശേഷസായി പറഞ്ഞു.
0 അഭിപ്രായങ്ങള്‍