ഇറാനിയന്‍ സംവിധായകന്‍ ദാരിയുഷ് മെര്‍യൂജിയും ഭാര്യയും കൊല്ലപ്പെട്ട നിലയില്‍

 



പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ ദാരിയുഷ് മെര്‍യൂജിയും ഭാര്യയും കൊല്ലപ്പെട്ട നിലയില്‍. സ്വന്തം വീട്ടില്‍ വച്ച് അജ്ഞാതസംഘം ദാരിഷിനേയും ഭാര്യയേയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ദാരിയുഷും ഭാര്യ വഹിദേ മൊഹമ്മദിഫറിനേയും അക്രമികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് ജുഡീഷ്യല്‍ ഉദ്യോഗസ്ഥനായ ഹൊസൈന്‍ ഫസേലിയെ ഉദ്ധരിച്ചുകൊണ്ട് ഐആര്‍എന്‍എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ദി കൗ, ദി പിയര്‍ ട്രീ മുതലായ ചിത്രങ്ങളിലൂടെ ഖ്യാതി നേടിയ സംവിധായകനാണ് ദാരിയുഷ് മെര്‍യൂജി.
ടെഹ്‌റാന് അടുത്തുള്ള ഫ്‌ളാറ്റില്‍ ദമ്പതികള്‍ മരിച്ചുകിടക്കുന്നതായി ഇവരുടെ പുത്രി മോന മെര്‍യൂജിയാണ് ആദ്യം കണ്ടത്. ഇവര്‍ ഉടനടി തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ശനിയാഴ്ച കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മോന.

നിയോ റിയലിസ്റ്റ് ചലച്ചിത്രങ്ങളിലൂടെ 1970കളുടെ തുടക്കത്തില്‍ ഇറാനിയന്‍ ചലച്ചിത്രരംഗത്ത് നവതരംഗം സൃഷ്ടിച്ച ചലച്ചിത്രകാരനാണ് 83 വയസുകാരനായ മെര്‍യൂജി. 1971 ലെ വെനിസ് ചലച്ചിത്രോത്സവത്തില്‍ അദ്ദേഹത്തിന്റെ കൗ എന്ന ചിത്രം ഫിപ്രെസി അന്താരാഷ്ട്ര ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടി. അദ്ദേഹത്തിന്റെ ടു സ്റ്റേ അലൈവ് ചിക്കാഗോ ചലച്ചിത്രോത്സവത്തില്‍ സില്‍വര്‍ ഹ്യൂഗോയും ദി പിയര്‍ ട്രീ എന്ന ചലച്ചിത്രം സെബാസ്റ്റ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ സിഷെലും നേടി.

ചലച്ചിത്രങ്ങളുടെ സെന്‍സര്‍ഷിപ്പിനെതിരെ തന്റെ ജീവിതകാലത്തുടനീളം പ്രതിഷേധിച്ചിരുന്ന അദ്ദേഹം ടെഹ്‌റാനിലെ ഇസ്ലാമിക ഭരണകൂടത്തിന്റെ നിത്യവിമര്‍ശകരില്‍ ഒരാളുമായിരുന്നു. തങ്ങള്‍ക്ക് വധഭീഷണിയുണ്ടെന്ന സൂചന കഴിഞ്ഞ ദിവസം ദാരിയുഷിന്റെ ഭാര്യ സോഷ്യല്‍ മീഡിയയിലൂടെ നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling