കളമശ്ശേരി സ്ഫോടന കേസ്; പ്രതി ഡൊമിനിക് മാർട്ടിൻ റിമാൻഡിൽ

 



കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ റിമാൻഡ് ചെയ്തു. പ്രതിയെ ഈ മാസം 29വരെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഡൊമിനിക് മാർട്ടിൻറെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടയാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഡൊമിനിക് മാർട്ടിനെ ഹാജരാക്കിയത്.

കാക്കനാട് ജയിലിലേക്കാണ് ഈ മാസം 29വരെ ഡൊമിനിക് മാർട്ടിനെ റിമാൻഡ് ചെയ്തത്. കളമശ്ശേരി സ്ഫോടനത്തിന്റെ നിർണായക തെളിവുകളായ റിമോട്ടുകൾ കൊടകര പോലീസ് സ്റ്റേഷനിൽ നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തിയിരുന്നു. സ്ഫോടനത്തിന് പിന്നിൽ താൻ മാത്രമാണെന്നാണ് മാർട്ടിൻ ആവർത്തിക്കുന്നത്.

സ്‌ഫോടക വസ്തു നിർമ്മാണത്തിന് പടക്കം വാങ്ങിയ തൃപ്പൂണിത്തുറയിലെ പടക്കക്കടയിൽ ഉൾപ്പടെ തെളിവെടുപ്പ് നടത്തിയിരുന്നു. സ്ഫോടനത്തിൽ അഞ്ചു പേരാണ് മരിച്ചത്. ഒക്ടോബർ 29നാണ് കേരളത്തെ നടുക്കിയ കളമശേരി ബോംബ് സ്‌ഫോടനം നടക്കുന്നത്. രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്ഫോടനമുണ്ടായത്. പൊലീസ് അന്വേഷണത്തിനിടെ സ്‌ഫോടനം നടത്തിയ ഡൊമിനിക്ക് മാർട്ടിൻ സ്വയം പൊലീസിൽ കീഴടങ്ങുകയായിരുന്നു.

അതിനിടെ, കളമശ്ശേരി സ്‌ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കും. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ചികിത്സയിൽ കഴിയുന്നവരുടെ ചികിൽസാ ചെലവും നൽകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ഒക്ടോബർ 29-ന് രാവിലെ ഒൻപതരയോടെയാണ് യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ ഹാളിൽ സ്ഫോടനമുണ്ടായത്. അഞ്ച് പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling